സത്യവിശ്വാസിയുടെ ജീവിതത്തില്‍ നിത്യമെന്നോണം സ്മരിക്കപ്പെടുന്നവരാണ് ബദ്‌രീങ്ങള്‍. ആപല്‍ഘട്ടങ്ങളില്‍ സഹായമര്‍ത്ഥിച്ചും അവരുടെ പേരില്‍ നേര്‍ച്ചകള്‍ നേര്‍ന്നും പുണ്യങ്ങള്‍ ചെയ്തുമാണ് നാം അവരെ കൂടുതല്‍ അനുസ്മരിക്കാറുള്ളത്. ഇത് മതത്തില്‍ അവര്‍ക്കുള്ള സ്ഥാനവും അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ള ശ്രേഷ്ഠതയും ജനമനസ്സില്‍ അവര്‍ക്കുള്ള മഹത്വവുമാണ് സൂചിപ്പിക്കുന്നത്.
അല്ലാഹു ആദരിച്ചനുഗ്രഹിച്ച മനുഷ്യകുലത്തില്‍ അമ്പിയാക്കള്‍ക്ക് ശേഷം മുഹമ്മദ് നബി(സ്വ)യുടെ സഹവാസം ലഭിച്ച സ്വഹാബികളാണ് ഏറ്റവും മഹത്വമുള്ളവര്‍. നബി(സ്വ)സന്നിധിയില്‍ വന്ന് ഇസ്‌ലാമാശ്ലേഷിച്ച് നിരവധി കാലം അവിടുത്തെ സന്തതസഹചാരിയും ശേഷം ഖലീഫയുമായി ജീവിച്ച അബൂബക്ക്ര്‍(റ)മുതല്‍, ഒരു ഫര്‍ള് നിസ്‌കാരം പോലും നിര്‍വ്വഹിക്കാനിട ലഭിക്കാതെ വിടപറഞ്ഞ് സ്വര്‍ഗീയപ്രവേശം ലഭിച്ച അനുചരര്‍ വരെ സ്വഹാബികളിലുണ്ട്. പാപ പങ്കിലമായി ജീവിച്ചിരുന്ന അവരെ സവിശേഷമായ തന്റെ തിരുദര്‍ശനത്തിലൂടെ സംശുദ്ധപാന്ഥാവിലൂടെ സഞ്ചരിക്കാന്‍ യോഗ്യരാക്കി മാറ്റുകയായിരുന്നു പ്രവാചകന്‍(സ്വ).
വിശ്വാസികളില്‍ ആര്‍ക്കുമില്ലാത്ത ശ്രേഷ്ഠതകളാണ് ബദ്‌രീങ്ങള്‍ക്കുള്ളത്. ലോകത്തിന്റെ അഷ്ഠ ദിക്കുകളിലേക്ക് ഇസ്‌ലാമിന്റെ വാതായനം തുറന്ന് കൊടുത്തതും അതിനുള്ള പാതയൊരുക്കിയതും അവരാണ്. അതുകൊണ്ട് നരകമോചനവും സ്വര്‍ഗപ്രവേശവും പാപമോചനവും അല്ലാഹു അവര്‍ക്ക് നല്‍കി. മാത്രമല്ല, ഇഹലോകത്ത് ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം പ്രകാശം പരത്തുന്ന താരകങ്ങളായി അവര്‍ പരിലസിക്കുകയും ചെയ്യുന്നു. അവരെക്കുറിച്ചുള്ള സ്മരണകള്‍ മുസ്‌ലിമിന് ആവേശവും ആത്മധൈര്യവും പകരുന്നു.
ബദ്‌രീങ്ങളുടെ ഒന്നാമത്തെ മഹത്വം അവര്‍ തിരുനബി(സ്വ)യുടെ അനുചരരായിരുന്നുവെന്നതാണ്. തന്റെ അനുചരര്‍ മുഴുവനും നീതിമാന്‍മാരും നക്ഷത്ര സമാനരുമാണെന്നും അവരിലാരെ പിന്തുടര്‍ന്നവനും ഋജുപാന്ഥാവിലാകുമെന്നുള്ള നബിവചനം തന്നെ സ്വഹാബതിന്റെ മഹത്വം സൂചിപ്പിക്കാന്‍ ധാരാളമാണ്. അനസുബ്‌നുമാലിക്(റ) വില്‍ നിന്ന് നിവേദനം. നബി(സ്വ) പറയുകയുണ്ടായി, (സമൂഹത്തില്‍)എന്റെ അനുചരരുടെ ഉപമ ഭക്ഷണത്തിലെ ഉപ്പ് പോലെയാണ്. ഉപ്പില്ലാതെ ഭക്ഷണം നന്നാവുകയില്ല-സ്വഹാബതിനെ അനുദാവനം ചെയ്യാതെ സമൂഹം രക്ഷപ്പെടുകയില്ല-(നസീമുര്‍റിയാള്).
സ്വഹാബികളില്‍ നിന്ന് മുഹാജിറുകളും അന്‍സ്വാറുകളും മാത്രമാണ് ബദ്‌റില്‍ പങ്കെടുത്തത്. സ്വഹാബികളില്‍ ഏറ്റവും ഉന്നതരാണ് മുഹാജിറുകളും അന്‍സ്വാറുകളും . വിശുദ്ധഖുര്‍ആന്‍ അവരുടെ നിരവധി സവിശേഷതകള്‍ പറയുന്നുണ്ട്. ദൈവപ്രീതി നേടിയ അവരെസംബന്ധിച്ച് അല്ലാഹു പറയുന്നു: 'മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ഏറ്റമാദ്യമായി (ഇസ്‌ലാമിലേക്ക്)മുന്നോട്ടുവന്നവരും സുകൃതം ചെയ്ത് കൊണ്ട് അവരെ പിന്‍പറ്റിയവരുമായവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗങ്ങളില്‍കൂടി നദികളൊഴുകുന്ന സ്വര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് ഒരുക്കി വെച്ചിട്ടുമുണ്ട്. അവരതില്‍ എന്നെന്നും നിവസിക്കുന്നവരാണ്. അതാണ് മഹത്തായ വിജയം!'(തൗബ 100).
അല്ലാഹുവിന്റെ ദീനിന് വേണ്ടി സ്വന്തം നാടും വീടും സമ്പത്തുമെല്ലാം വെടിഞ്ഞ് ഹിജ്‌റ പോയവരാണല്ലോ മുഹാജിറുകള്‍. ശത്രുക്കളില്‍ നിന്ന് യുദ്ധം കൂടാതെ ലഭിക്കുന്ന 'ഫൈഅ്' മുതലിന്റെ അവകാശികളെ പറയുന്നിടത്ത് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: ''തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും പുറത്താക്കപ്പെട്ട മുഹാജിറുകളായ ദരിദ്രര്‍ക്കുള്ളതാണ്(വിശിഷ്യ ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും സംതൃപ്തിയും തേടുന്നവരും അല്ലാഹുവിനേയും അവന്റെ റസൂലിനേയും സഹായിക്കുന്നവരുമായ അവസ്ഥയിലാണ്(പുറത്താക്കപ്പെട്ടത്). അവര്‍ തന്നെയാണ് സത്യവാന്‍മാര്‍''(സൂറതുല്‍ ഹശ്ര്‍ 8). ഈ സൂക്തത്തില്‍ മുഹാജിരീങ്ങളുടെ ആറ് ഗുണങ്ങളാണ് അല്ലാഹു എടുത്തുദ്ധരിക്കുന്നത്. 1- ദരിദ്രന്‍മാര്‍. 2- ഹിജ്‌റപോയവര്‍. 3- സ്വന്തം വീടുകളില്‍ നിന്നും സ്വത്തില്‍ നിന്നും ആട്ടിപ്പുറത്താക്കപ്പെട്ടവര്‍. 4- അല്ലാഹുവിന്റെ ഔദാര്യവും തൃപ്തിയും മാത്രം കാംക്ഷിക്കുന്നവര്‍. 5- സ്വശരീരം കൊണ്ടും ധനം കൊണ്ടും അല്ലാഹുവിനേയും റസൂലിനേയും സഹായിക്കുന്നവര്‍. 6- സത്യസന്ധര്‍.
മനുഷ്യനെ അല്ലാഹു ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കുമ്പോള്‍ ആരുടെ മുന്നിലും യാജിക്കാതെ ക്ഷമിച്ചുകൊണ്ട് ജീവിക്കുന്നവരോട് അല്ലാഹുവിന് ഇഷ്ടം കൂടുതലാണ്. ധനാഢ്യര്‍ സ്വര്‍ഗത്തില്‍ കടക്കും മുമ്പ് ദരിദ്രര്‍ പ്രവേശിക്കുമെന്ന് തിരുമൊഴികളിലുണ്ട്. അത്വിയ്യതുബ്‌നുസഈദ്(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറയുകയുണ്ടായി ''മുഹാജിറുകളിലെ ദരിദ്രര്‍ അവരിലെ ദനാഢ്യര്‍ സ്വര്‍ഗത്തില്‍ കടക്കുന്നതിന് അഞ്ഞൂറ് വര്‍ഷം മുമ്പ് പ്രവേശിക്കുന്നതാണ്''. നബി(സ്വ)ആഇശ ബീബിയോട് പറഞ്ഞു: 'നീ പാവപ്പെട്ടവരെ ഒരു കാരക്കച്ചീളെങ്കിലും നല്‍കാതെ മടക്കിവിടരുത്. അവരെ നീ ഇഷ്ടം വെക്കുകയും തന്നിലേക്കവരെ അടുപ്പിക്കുകയും ചെയ്യുക. എന്നാല്‍ അല്ലാഹു നിന്നെ അന്ത്യനാളില്‍ അടുപ്പിക്കുന്നതാണ്'. അബ്ദുല്ലാഹിബ്‌നുമുഗഫ്ഫല്‍(റ) പറയുന്നു: 'ഒരു മനുഷ്യന്‍ വന്ന് നബി(സ്വ)യോട് പറഞ്ഞു; അല്ലാഹുതന്നെയാണ് സത്യം, ഞാന്‍ നിങ്ങളെ ഇഷ്ടംവെക്കുന്നു. എന്താണ് നീ പറയുന്നതെന്ന് കൂടുതല്‍ ആലോചിക്കുക. അദ്ദേഹം ആദ്യം പറഞ്ഞതു തന്നെ മൂന്ന് തവണ ആവര്‍ത്തിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു; നീ എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ ദാരിദ്ര്യത്തിന് വേണ്ടി ഒരു പടയങ്കി തയ്യാര്‍ ചെയ്ത് വെച്ചോളൂ. മലവെള്ളം അതിന്റെ ലക്ഷ്യത്തിലെത്തുന്നതിനേക്കാള്‍ വേഗതയില്‍ ദാരിദ്ര്യം എന്നെ ഇഷ്ടപ്പെടുന്നവരിലേക്കെത്തുന്നതാണ്'(തിര്‍മുദി).
മുഹാജിര്‍ എന്ന പേര് വരാന്‍ കാരണമായ ഹിജ്‌റ തന്നെയാണ് അവരുടെ രണ്ടാമത്തെ മഹത്വം. സ്വന്തം നാടും വീടും സമ്പത്തുമെല്ലാം ത്യജിച്ച്, മതത്തിന് വേണ്ടി ജീവനും കൊണ്ടോടിയവരാണ് മുഹാജിറുകള്‍. അല്ലാഹുവിന്റെ സത്യസന്ദേശം അംഗീകരിച്ചതിന്റെ പേരിലാണ് ഉടപ്പിറപ്പുകളേപോലും കൈവെടിഞ്ഞ് അവര്‍ യാത്രപോകേണ്ടിവന്നത്. റോമില്‍നിന്ന് മക്കയില്‍ വന്ന് മുസ്‌ലിമായ ശേഷം അത്യധ്വാനത്തിലൂടെ നേടിയ സമ്പാദ്യം മുഴുവനും താന്‍ ഹിജ്‌റ പോയപ്പോള്‍ ഒരിടത്ത് ഭദ്രമായി സൂക്ഷിച്ച് വെച്ചത് പോലും തന്നെ പിന്തുടര്‍ന്ന ശത്രുസമൂഹം ആവശ്യപ്പെട്ടപ്പോള്‍ നിസ്സങ്കോജം സൂക്ഷിപ്പുകേന്ദ്രം പറഞ്ഞുകൊടുത്തവരാണ് സൂഹൈബുര്‍റൂമി(റ). സൂറതുല്‍ബഖറയിലെ ഇരുനൂറ്റിഏഴാം സൂക്തം പോലുമിറങ്ങിയത് സുഹൈബ്(റ)നെ കുറിച്ചാണെന്ന് തഫ്‌സീറുകളില്‍ കാണാം. 'സത്യവിശ്വാസം അവലംബിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ ധനവും ദേഹവുംകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ അതിമഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയികള്‍'(തൗബ- 20).
സ്വന്തം നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് മുഹാജിറുകള്‍. പെറ്റുമ്മയും പിറന്നനാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരമെന്ന് പറയപ്പെടാറുണ്ട്. ആര് തന്നെ അക്രമിച്ചാലും ഏതൊരാള്‍ക്കും അഭയം തേടാനുള്ളത് സ്വന്തം നാട്ടിലും വീട്ടിലുമാണ്. അങ്ങിനെയിരിക്കെ തന്റെ ജീവന്‍ സംരക്ഷിക്കുന്ന നാഥന്റെ ഏകദൈവത്വം അംഗീകരിച്ചതിന്റെ പേരില്‍ പിറന്ന നാട്ടില്‍ നിന്ന് അഭയം നല്‍കേണ്ടവര്‍ തന്നെ ആട്ടിയോടിച്ചാല്‍ എന്ത് ചെയ്യും?!.
അല്ലാഹുവിന്റെ പ്രീതിയും ഔദാര്യവും മാത്രം കാംക്ഷിച്ചാണ് സത്യദീനിന് വേണ്ടി മുഹാജിറുകള്‍ അത്യധ്വാനം നടത്തിയത്. രണഭൂമികളില്‍ സ്വന്തം രക്തബന്ധത്തിലുള്ളവരുടെ തലയറുക്കാന്‍ പോലും അവര്‍ക്ക് പ്രേരകമായത് അല്ലാഹുവിന്റെ പ്രീതിലഭിക്കുമെന്ന ശുഭപ്രതീക്ഷയാണ്. 'അല്ലാഹുവിന്റെ തൃപ്തി ആശിച്ചുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വില്‍ക്കുന്നവരും മനുഷ്യരില്‍ തന്നെയുണ്ട്. അല്ലാഹു അവന്റെ അടിമകളോട് ഏറ്റവും കൃപയുള്ളവനാകുന്നു'. (അല്‍ബഖറ 207). സ്വശരീരവും സമ്പത്തുമുപയോഗിച്ച് അല്ലാഹുവിനേയും റസൂലിനേയും സഹായിച്ചവരാണവര്‍. പ്രവാചകാനുചരരുടെ ചരിതം മുഴുവനും ഇതിന് സാക്ഷിയാണ്. വിവാഹം കഴിഞ്ഞ് ആദ്യരാത്രി ഭാര്യയോടൊപ്പം കഴിച്ചുകൂട്ടുമ്പോള്‍ യുദ്ധവിളിയാളം കേട്ട് പടക്കളത്തിലേക്കൊടി ശഹീദായ ഹന്‍ളല(റ)യും കോടീശ്വരനായി ജീവിച്ച് അവസാനം എല്ലാം ദീനിന് വേണ്ടി ചിലവഴിച്ച് തന്നെ കഫന്‍ചെയ്യുമ്പോള്‍ ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം പോലുമില്ലാത്തത് കാരണം പുല്ല് വെച്ച് കഫന്‍ ചെയ്യപ്പെടേണ്ടി വന്ന മിസ്വ്അബ്ബ്‌നുഉമൈറ്(റ)വുമൊക്കെ ചിലഉദാഹരണങ്ങള്‍. വേദനാജനകമായ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്ന കച്ചവടത്തിലേര്‍പെട്ടവരായിരുന്നു അവര്‍. അഥവാ, സ്വന്തം സ്വത്തുക്കള്‍ കൊണ്ടും ദേഹങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവര്‍(സൂറതുസ്സ്വഫ് 11).
സത്യസന്ധതയാണ് മുഹാജിറുകളുടെ ആറാമത്തെ ഗുണം. മുന്‍ചൊന്ന ഗുണകണങ്ങളെല്ലാം ഒത്തിണങ്ങിയവര്‍ക്ക് സത്യസന്ധതയെന്നത് ഒരു തിലകച്ചാര്‍ത്ത് മാത്രമാണ്. സത്യസന്ധര്‍ക്ക് മാത്രമേ ഇങ്ങനെ ജീവിച്ച് മാതൃക കാണിക്കുവാന്‍ സാധിക്കുകയുള്ളൂ.
സൂറതുല്‍ഹശ്‌റിലെ ഒമ്പതാം സൂക്തത്തില്‍ അന്‍സ്വാരികളുടെ ആറ് വിശേഷണങ്ങള്‍ കാണാം. അല്ലാഹു പറയുന്നു: ''അവരുടെ മുമ്പായി(മുഹാജിറുകളുടെ വരവിനു മുമ്പായി) തന്നെ വാസസ്ഥലം സൗകര്യപ്പെടുത്തിവെച്ചവരും സത്യവിശ്വാസം സ്വീകരിച്ചവര്‍ക്കും ഉള്ളതാണ്. തങ്ങളുടെ അടുക്കലേക്ക് ഹിജ്‌റ വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. മുഹാജിറുകള്‍ക്ക് നല്‍കപ്പെട്ടതിനെ സംബന്ധിച്ച് തങ്ങളുടെ മനസ്സുകളില്‍ ഒരു അസൂയയും അവര്‍ കണ്ടെത്തുകയില്ല. സ്വന്തത്തിനു ആവശ്യമുണ്ടെങ്കില്‍ പോലും തങ്ങളേക്കാള്‍ (മറ്റുള്ളവര്‍ക്ക്) അവര്‍ പ്രാധാന്യം നല്‍കും. മനസ്സിന്റെ പിശുക്കില്‍ നിന്ന് ആര് സുരക്ഷിതരായോ അവര്‍ തന്നെയാണ് വിജയികള്‍''(സൂറതുല്‍ ഹശ്‌റ് 9).
വളരെക്കാലങ്ങള്‍ക്ക് മുമ്പ് തന്നെ നബി(സ്വ)യേയും സ്വഹാബത്തിനേയും സ്വീകരിക്കാന്‍ വേണ്ടി മദീനയില്‍ കുടിയേറിപ്പാര്‍ത്തവരാണ് അന്‍സ്വാരികള്‍. അവരുടെ കുടുംബവേരുകളെ കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ കാണാം. ബി.സി 115 മുതല്‍ എ.സി.525 വരെയുള്ള 640 കൊല്ലക്കാലം യമനും പരിസരങ്ങളും വളരെ പ്രശസ്തമായ രീതിയില്‍ ഭരിച്ചവരാണ് തുബ്ബഅ് വംശം. തുബ്ബഅ് വംശത്തിലെ അസ്അദ് എന്ന് പേരുള്ള രാജന്‍ യമനില്‍ നിന്നും പടയുമായി വന്ന് സമര്‍ഖന്ദും മറ്റു നിരവധി പ്രദേശങ്ങളും കീഴടക്കി മദീനയിലെത്തി. അവിടെയുള്ളവരുമായി യുദ്ധം ചെയ്തു. പക്ഷെ അവരോട് വിജയിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തന്റെ കൂടെയുളള രണ്ട് ജൂതപണ്ഡിതര്‍ രാജനോട് പറഞ്ഞു: 'നിങ്ങള്‍ ഇവരുമായി പോരാടിയാല്‍ ജയിക്കുകയില്ല. ഇത് അന്ത്യപ്രവാചകന്‍ പലായനം ചെയ്ത് വരുന്ന പ്രദേശമാണ്'. മാത്രവുമല്ല, പകല്‍ സമയത്ത് തുബ്ബഉമായി യുദ്ധം ചെയ്തിരുന്ന ആ പ്രദേശക്കാര്‍ രാത്രി അവരോട് ആതിഥ്യമര്യാദ കാണിക്കുന്നത് കണ്ട് തുബ്ബഇന് വലിയ നാണം തോന്നുകയുമുണ്ടായി(ഇബ്‌നുകസീര്‍-സൂറതുദ്ദുഖാന്‍). തുബ്ബഇന്റെ കൂടെ പുറപ്പെടുന്ന സൈന്യത്തില്‍ നിരവധി പണ്ഡിതരും മറ്റും ഉണ്ടാകുമായിരുന്നെന്നും, മദീനയില്‍ വന്നപ്പോള്‍ കൂടെയുണ്ടായിരുന്നവരില്‍ നാനൂറ് പേര് മദീനയില്‍ തന്നെ നില്‍ക്കാന്‍ സമ്മതം വാങ്ങുകയും അങ്ങിനെ അവരുടെ പരമ്പരയിലുണ്ടായവരാണ് അന്‍സ്വാരികളെന്നും പറയുന്നവരുണ്ട്. ഏത് പക്ഷമെടുത്താലും ഉത്തമഗുണങ്ങളുള്ള ഒരു പാരമ്പര്യത്തിലാണ് അന്‍സ്വാരികള്‍ കടന്നുവന്നതെന്നര്‍ത്ഥം.
ഇന്നും മദീനയിലെ അറബികള്‍ ഉത്തമസ്വഭാവക്കാരാണെന്ന് നമ്മില്‍ പലര്‍ക്കും അനുഭവമാണല്ലോ. മനസ്സില്‍ വിശ്വാസത്തെ കുടിയിരുത്തിയവര്‍ എന്നാണ് അല്ലാഹു അവരെ രണ്ടാമതായി വിശേഷിപ്പിച്ചത്. അന്‍സാരികളുടെ ചരിത്രം മുഴുവനും ഇതിന് സാക്ഷ്യമാണ്. ഹിജ്‌റക്ക് മുമ്പ് തന്നെ മക്കയിലേക്ക് സംഘങ്ങളായി വരികയും നബിയുമായി ഉടമ്പടികള്‍ നടത്തി ഇസ്‌ലാം സ്വീകരിക്കുകയും ആ വിശ്വാസം തങ്ങളുടെ നാട്ടില്‍ ചെന്ന് പ്രചരിപ്പിക്കുകയും ചെയ്ത് മദീനയെ ഇസ്‌ലാമിന് വളക്കൂറുള്ള പ്രദേശമാക്കി മാറ്റിയെടുത്തത് അന്‍സാരികളാണ്.
തങ്ങളുടെ നാട്ടിലേക്ക് അഭയാര്‍ത്ഥികളായി വന്നവരെ അത്യധികം സ്‌നേഹിച്ചവരാണ് അന്‍സാരികള്‍. നാട്ടിലേക്ക് വന്നവരെ സ്വീകരിക്കുകയും അവരെ സ്വന്തം കുടുംബത്തേക്കാളും സമ്പത്തിനേക്കാളും സ്വന്തത്തേക്കാളും സ്‌നേഹിച്ചു. നമ്മുടെ ഇന്ത്യാരാജ്യത്തെ കേരളേതരവാസികള്‍ നമ്മുടെ നാട്ടില്‍ തൊഴിലന്വേശിച്ചു വന്നാല്‍ പോലും അവരെ മറ്റൊരു കണ്ണോടെ മാത്രം കാണുന്ന നമുക്കിത് വലിയ അത്ഭുതം തന്നെയാണ്. എന്നാല്‍ അന്‍സാരികള്‍ മുഹാജിറുകളെ സ്വീകരിക്കുകയും അവരെ സ്വന്തത്തേക്കാള്‍ സ്‌നേഹിക്കുകയും ചെയ്തു.
മുഹാജിറുകള്‍ക്ക് നല്‍കപ്പെട്ടതിന്റെ പേരില്‍ അന്‍സാരികളുടെ മനസ്സില്‍ തരിമ്പും അസൂയയുണ്ടായില്ല. മദീനയില്‍ വന്നപ്പോള്‍ ചില്ലിക്കാശ് പോലുമില്ലാതിരുന്ന പലരും പിന്നീട് കച്ചവടത്തിലൂടെയും മറ്റും പ്രദേശവാസികളേക്കാള്‍ വലിയ ധനാഢ്യരായി. എന്നിട്ടും അത് മദീനക്കാരെ അസൂയാലുക്കളാക്കിയില്ല. ഇത് അവരുടെ ഏറ്റവും നല്ല ഗുണം തന്നെയാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ അന്‍സാരികളുടെ മഹത്വം ശതഗുണീഭവിക്കുന്നത് കാണാം.
തങ്ങള്‍ക്ക് ആവശ്യങ്ങളുണ്ടെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരായിരുന്നു അന്‍സാരികള്‍. മക്കയില്‍ നിന്ന് മുഹാജിറുകള്‍ മദീനയിലേക്ക് വന്നപ്പോള്‍ രണ്ട് വീടുണ്ടായിരുന്നവര്‍ ഒരു വീട് സഹോദരനായ മുഹാജിറിന് നല്‍കി. രണ്ട് തോട്ടമുള്ളവര്‍ ഒന്ന് മുഹാജിറിന് ദാനം ചെയ്തു. ഒന്നിലധികം ഭാര്യമാരുള്ളവര്‍ അവരില്‍ മുഹാജിറിന് ഇഷ്ടമുള്ളവളെ അവന് വേണ്ടി ത്വലാഖ് ചൊല്ലിക്കൊടുത്തു. സ്വന്തം കുടുംബം പട്ടിണി കിടന്നാലും തങ്ങളുടെ നാട്ടിലേക്ക് വന്നവര്‍ വിശന്നു കഴിയരുതെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നു. ഉപര്യുക്ത ഗുണങ്ങളെല്ലാം അവരില്‍ ഉണ്ടായതിന്റെ പ്രധാനകാരണം അവരുടെ മനസ്സില്‍ തീരെ ലുബ്ധ് ഉണ്ടായിരുന്നില്ല എന്നതാണ്.
മുഹാജിറുകളുടേയും അന്‍സാറുകളുടേയും മഹത്വങ്ങള്‍ വിശദീകരിച്ച ശേഷം അല്ലാഹു പറയുന്നു: 'അവര്‍ക്കുശേഷം വന്നവര്‍ക്കുമുള്ളതാണ്(ഫൈഅ്). അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ മുന്‍കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരന്‍മാര്‍ക്കും നീ പൊറുക്കേണമേ! ഞങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസികളോട് ഒരു പകയും നീ ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ, നിശ്ചയം നീ വളരെ കൃപയുള്ളവനും പരമകാരുണികനുമാകുന്നു'.(സൂറതുല്‍ ഹശ്‌റ് 10). സൂറതുല്‍ഹശ്‌റിലെ 8, 9, 10 ആയതുകളുടെ വിശദീകരണത്തില്‍ തഫ്‌സീറുര്‍റാസി പറയുന്നു: 'ഈ മൂന്നു ആയതുകള്‍ ലോകവിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളിക്കുന്നുണ്ട്. വിശ്വാസികള്‍ ഒന്നുകില്‍ മുഹാജിറുകളോ, അന്‍സാരികളോ അല്ലെങ്കില്‍ അവര്‍ക്കുശേഷം വന്നവരോ ആയിരിക്കും. ശേഷം വന്നവര്‍ തങ്ങളുടെ മുന്നേ കടന്നുപോയ മുഹാജിറുകള്‍ക്കും അന്‍സാരികള്‍ക്കും പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയും നന്‍മ കൊണ്ട് ഓര്‍ക്കുകയും വേണം. ഇതിന് പകരം അവരെ സംബന്ധിച്ച് മോശമായി പരാമര്‍ശിക്കുന്നവര്‍ വിശ്വാസീ വൃത്തത്തില്‍ നിന്ന് പുറത്താണെന്ന് ഖുര്‍ആന്‍ സൂക്തം മനസ്സിലാക്കിത്തരുന്നു'(തഫ്‌സീറുര്‍റാസി- സൂറതുല്‍ഹശ്‌റ്).
ബദ്‌രീങ്ങളുടെ എണ്ണത്തില്‍ അഭിപ്രായനൈക്യമുണ്ടെങ്കിലും പ്രബലാഭിപ്രായം നബി(സ്വ)യുള്‍പ്പടെ മുന്നൂറ്റിപ്പതിനാല് പേരാണ്. ഇവരില്‍ ബദ്ര്‍ രണാങ്കണത്തില്‍ പങ്കെടുത്തില്ലെങ്കിലും ബദ്‌റില്‍ പങ്കെടുത്ത പുണ്യം ഓഫര്‍ ചെയ്യപ്പെട്ട ഉസ്മാന്‍(റ) അടക്കമുള്ളവരും ഉള്‍പ്പെടും. ചരിത്രപണ്ഡിതനായ ഇബ്‌നുഇസ്ഹാഖ്(റ)ന്റെ അഭിപ്രായത്തില്‍ മുഹാജിറുകളില്‍ നിന്ന് എണ്‍പത്തിമൂന്ന് പേരും അന്‍സ്വാറുകളില്‍ നിന്ന് ഇരുന്നൂറ്റിമുപ്പത്തിഒന്ന് (ഔസ് 61, ഖസ്‌റജ്170) പേരുമാണ് ബദ്‌റില്‍ പങ്കെടുത്തത്.
'നിങ്ങള്‍ ഇഷ്ടമുള്ളത് പ്രവര്‍ത്തിച്ചോളൂ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കെല്ലാം പൊറുത്തിരിക്കുന്നു'വെന്ന് അല്ലാഹു തന്റെ അടിമകളില്‍ നിന്ന് നേരിട്ട് പറഞ്ഞ വിഭാഗമാണ് ബദ്‌രീങ്ങള്‍. മുസ്‌ലിംകളുടെ സൈനിക നീക്കങ്ങളെ കുറിച്ചും മറ്റും ശത്രുക്കളില്‍ പെട്ടവര്‍ക്ക് വിവരമറിയിച്ച് കത്തെഴുതിയ ഹാത്വിബ്ബ്‌നു അബീബല്‍തഅതിനെ തൊണ്ടി സഹിതം അലി(റ)വും കൂട്ടരും നബി(സ്വ)സന്നിധിയില്‍ കൊണ്ട് വന്നു. അദ്ദേഹത്തെ കണ്ടയുടനെ അള്ളാഹുവിനേയും റസൂലിനേയും വഞ്ചിച്ച ഹാത്വിബ്(റ)വിനെ വധിക്കട്ടെയെന്ന് ഉമര്‍(റ) സമ്മതം ചോദിച്ചു. നബി(സ്വ) ഹാത്വിബി(റ)നോട് കത്തെഴുതാനുള്ള സാഹചര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'നബിയേ; ഞാനിപ്പോഴും അള്ളാഹുവിലും തങ്ങളിലും പൂര്‍ണവിശ്വാസമര്‍പ്പിക്കുന്നവനാണ്. മക്കയില്‍ എന്റെ ചില കുടുംബങ്ങളുണ്ട്. ആ കുടുംബത്തേയും എന്റെ സമ്പത്തും സംരക്ഷിക്കാന്‍ മക്കയിലെ ചില പ്രമാണിമാരെ സ്വാധീനിക്കാന്‍ മാത്രമാണ് ഞാന്‍ കത്തെഴുതിയത്. അങ്ങയുടെ അനുചരരിലെ എല്ലാവരുടെ കുടുംബത്തേയും സംരക്ഷിക്കാന്‍ വേണ്ടവര്‍ അവിടെയുണ്ട്. എന്റെ കുടുംബത്തിന് ആരുമില്ല.' ഇതുകേട്ടപ്പോള്‍ ഹാത്വിബ് പറഞ്ഞത് സത്യമാണെന്നും അദ്ദേഹത്തെ കുറിച്ച് നന്‍മമാത്രമേ നിങ്ങള്‍ പറയാവു എന്നും നബി(സ്വ) പ്രതികരിച്ചു. ഇത് കേട്ടിട്ടും ഉമര്‍(റ)വിന് അടക്കം വന്നില്ല. വിശ്വാസികളെ മുഴുവന്‍ വഞ്ചിച്ച ഇദ്ദേഹത്തെ വധിച്ചുകളയട്ടെ എന്ന് വീണ്ടും ചോദിച്ചു. ഇത് കേട്ടപ്പോള്‍ നബി(സ്വ) ചോദിച്ചു. അദ്ദേഹം ബദ്‌രിയല്ലേ!?. ബദ്‌രീങ്ങളിലേക്ക് വെളിപ്പെട്ട് 'നിങ്ങള്‍ ഇച്ഛിച്ചത് ചെയ്‌തോളൂ. ഞാന്‍ നിങ്ങള്‍ക്കെല്ലാം പൊറുത്തിരിക്കുന്നു/ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമാക്കിയിരിക്കുന്നു' എന്ന് അള്ളാഹു പറഞ്ഞിട്ടില്ലേ?!. ഇത് കേട്ടപ്പോള്‍ ഇത്രയും മഹത്വമുള്ള ഒരു വ്യക്തിക്കെതിരെയാണല്ലോ ഞാന്‍ തിരിഞ്ഞതെന്ന ദു:ഖത്താല്‍ ഉമര്‍(റ)വിന്റെ കണ്ണില്‍ നിന്ന് അശ്രുകണങ്ങള്‍ ഉതിര്‍ന്നുവീണു.
പിന്നീട് ബദ്‌രീങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്ഥാനം കല്‍പിക്കുന്ന വ്യക്തിയായി ഉമര്‍(റ) മാറിക്കഴിഞ്ഞു. നബി(സ്വ)യുടെ കാലത്ത് ഇസ്‌ലാമിന്റെ പേരില്‍ ലഭിച്ചിരുന്ന സ്വത്ത് എല്ലാ സ്വഹാബികള്‍ക്കും ലഭിക്കും വിധം വിതരണം ചെയ്യാന്‍മാത്രം ഉണ്ടായിരുന്നില്ല. ആ ധനം തീരുവോളം വിതരണം ചെയ്യുന്ന ശീലമായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്. നബി(സ്വ)യുടെ കാലശേഷം സിദ്ദീഖ്(റ)വും ആ രീതി സ്വീകരിച്ച് വിഹിതം വെച്ചപ്പോള്‍ ഉമര്‍(റ) ചോദിച്ചു: സമ്പത്ത് വിതരണത്തില്‍ ബദ്‌രീങ്ങളെയും അല്ലാത്തവരെയും താങ്കള്‍ തുല്യരാക്കുകയാണോ?!. സിദ്ദീഖ്(റ) പറഞ്ഞു: ഇത് ഐഹികലോകത്തെ സമ്പത്തല്ലേ?. ബദ്‌രീങ്ങള്‍ക്ക് പരലോകത്തെ പ്രതിഫലത്തിലല്ലേ മഹത്വം കല്‍പിക്കപ്പെടേണ്ടത്?. ഇത്രയും ശ്രേഷ്ഠ വിഭാഗമായ ബദ്‌രീങ്ങളെ ദുനിയാവിന്റെ ചെളി കൊണ്ട് അഴുക്കാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ തന്റെ കാലത്ത് പൊതു ഖജനാവില്‍ നിന്ന് ഓരോ സ്വഹാബിക്കും അയ്യായിരം വീതം(ദീനാറോ ദിര്‍ഹമോ)നല്‍കുമ്പോള്‍ ബദ്‌റില്‍ പങ്കെടുത്തവര്‍ക്ക് ഞാന്‍ പ്രത്യേകമായി അധികം നല്‍കുമെന്ന് ഉമര്‍(റ) പറഞ്ഞിരുന്നു.
ഹദീസുകള്‍ നിവേദനം ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു നിവേദകനോ അല്ലെങ്കില്‍ അവരുടെ പിതാവോ ബദ്‌രിയാണെങ്കില്‍ അത് പോലും ഹദീസ് പരമ്പരയില്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രത്യേകം പരാമര്‍ശിക്കുന്നത് കാണാം. നബി(സ്വ)യുടെ വഫാതിന് ശേഷം സിദ്ദീഖ്(റ)വും ഉമര്‍(റ) അന്‍സ്വാരികളെ കാണാന്‍ പോകുന്ന വഴിയില്‍ വെച്ച് ബദ്‌റില്‍ പങ്കെടുത്ത രണ്ടാളുകളെ കണ്ടുമുട്ടി. ഈ സംഭവം പിന്നീട് ഉദ്ധരിക്കുമ്പോള്‍ ബദ്‌റില്‍ പങ്കെടുത്ത സ്വാലിഹീങ്ങളായ രണ്ട് വ്യക്തിത്വങ്ങളെ ഞങ്ങള്‍ കണ്ടുമുട്ടി എന്നാണ് ഉമര്‍(റ) പറയുന്നത്. ബദ്‌രിയാവുന്നതിനേക്കാള്‍ ഉന്നതമായ മറ്റൊരു സ്ഥാനം അല്ലാഹുവിന്റെ ഭൂമിലോകത്തില്ല എന്ന് ചുരുക്കം.
ബദ്‌രീങ്ങളില്‍ ഒരാള്‍ പോലും നരകത്തില്‍ കടക്കുകയില്ലെന്ന് നബി(സ്വ) ആണയിട്ട് പറഞ്ഞിട്ടുണ്ട്. ഉപര്യുക്ത ഹാത്വിബ്(റ)വിന്റെ അടിമക്കുട്ടി വന്ന് ഒരിക്കല്‍ നബി(സ്വ)യോട് അദ്ദേഹത്തെ സംബന്ധിച്ച് പരാതിപറയുന്നതിനിടയില്‍ ഹാത്വിബ് നരകത്തില്‍ കടക്കുക തന്നെ ചെയ്യും തീര്‍ച്ച! എന്ന് പറഞ്ഞു. ഉടനെ നബി(സ്വ) പറഞ്ഞു. നീ പറഞ്ഞത് കള്ളമാണ്. ഹുദൈബിയ്യയിലും ബദ്‌റിലും പങ്കെടുത്ത ഹാത്വിബ് ഒരിക്കലും നരകത്തില്‍ കടക്കില്ല(സ്വഹീഹുല്‍ബുഖാരി). ഇമാം അഹ്മദ്(റ)ഉദ്ധരിക്കുന്നു: 'ഇന്‍ശാഅള്ളാഹ്, ബദ്‌റിലോ ഹുദൈബിയ്യയിലോ സംബന്ധിച്ച ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ലെന്നു തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നു'.
അനസ്(റ)പറയുന്നു: 'ഹാരിസത്(റ) ബദ്‌റില്‍ ശഹീദായപ്പോള്‍ അവരുടെ മാതാവ് വന്ന് നബി(സ്വ) യോട് പറഞ്ഞു, ഹാരിസതിന് എന്റെ അടുക്കലുണ്ടായിരുന്ന സ്ഥാനം നിങ്ങള്‍ക്കറിയാമല്ലോ. അവന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കാന്‍ തയ്യാറാണ്. മറ്റു വല്ലതുമാണ് അവന്റെ വിധിയെങ്കില്‍ ഞാന്‍ ചെയ്യുന്നത് നിങ്ങള്‍ കാണേണ്ടിവരും.' ഉടനെ നബി(സ്വ)പറഞ്ഞു: നിനക്ക് നാശം! നിനക്കെന്താ ബുദ്ധിമോശം സംഭവിച്ചോ!? അതെന്താ ഒരു പറുദീസയോ? അത് നിരവധി പറുദീസകളാണ്. ഹാരിസത് ജന്നാതുല്‍ഫിര്‍ദൗസിലാണ്(സ്വഹീഹുല്‍ബുഖാരി) . യുദ്ധക്കളത്തിന് പുറത്ത് വെച്ച് വെള്ളക്കെട്ടില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ അവിചാരിതമായി വന്ന ഒരു അമ്പാണ് ഹാരിസതിന്റെ ജീവന്‍ കവര്‍ന്നത്. എന്നിട്ട് പോലും ഇത്രവലിയ പദവികൊണ്ടനുഗ്രഹിക്കപ്പെടുന്നെങ്കില്‍ രണാങ്കണത്തില്‍ വെച്ച് പോരാട്ടത്തിനിടയില്‍ ശഹീദായവര്‍ എത്രവലിയ സ്ഥാനീയരായിരിക്കും.
ഇമാംബുഖാരി(റ)വിന്റെ സ്വഹീഹില്‍ മലക്കുകള്‍ ബദ്‌റില്‍ പങ്കെടുത്തതിനെ കുറിച്ച് പറയുന്ന അദ്ധ്യായത്തില്‍ ഒരു ഹദീസ് കാണാം. ജിബ്‌രീല്‍(അ) വന്ന് നബിയോട് ചോദിച്ചു: ബദ്‌രീങ്ങളെ നിങ്ങള്‍ എങ്ങനെ കാണുന്നു?. നബി(സ്വ) പറഞ്ഞു: ഞങ്ങള്‍ അവരെ മുസ്‌ലിംകളില്‍ നിന്ന് ഏറ്റവും ഉന്നതസ്ഥാനീയരായിക്കാണുന്നു. അത്‌പോലെ തന്നെയാണ് ഞങ്ങള്‍ മലക്കുകളും. ബദ്‌റില്‍ പങ്കെടുത്തവര്‍ക്ക് പങ്കെടുക്കാത്തവരേക്കാള്‍ മഹത്വമുള്ളവരായി കാണുന്നുവെന്ന് ജിബ്‌രീല്‍(അ) പ്രതികരിച്ചു.
ബനുല്‍മുസ്ത്വലിഖ് യുദ്ധത്തില്‍ നബി(സ്വ)യെ അനുഗമിച്ച ആഇശ(റ) യാത്ര കഴിഞ്ഞു തിരിച്ചെത്തി രോഗിണിയായി കിടന്നു. ഇതേ സമയം മഹതിയുടെ പേരില്‍ മുനാഫിഖുകള്‍ അപവാദം പറഞ്ഞു പരത്തുന്നുണ്ടായിരുന്നു. ഒരു ദിവസം രാത്രി ബദ്‌രീങ്ങളില്‍ പെട്ട മിസ്ത്വഹ്(റ)വിന്റെ മാതാവിന്റെ(ഉമ്മുമിസ്ത്വഹ്)കൂടെ വെളിക്കിരിക്കാന്‍ ആഇശ(റ) പുറത്തിറങ്ങി. വഴിയില്‍ വെച്ച് ഉമ്മുമിസ്ത്വഹ് തട്ടിത്തടഞ്ഞുവീണു. അപ്പോള്‍ അവര്‍ പ്രാകി: 'മിസ്ത്വഹ് നശിക്കട്ടെ!'. ആഇശ(റ) പെട്ടന്നു പറഞ്ഞു ''നിങ്ങള്‍ പറഞ്ഞത് വളരെ മോശം!. ബദ്‌റില്‍ പങ്കെടുത്ത ഒരാളെ നിങ്ങള്‍ ആക്ഷേപിക്കുകയാണോ?''. പൊട്ടിപ്പെണ്ണേ, നീ കഥയൊന്നും അറിഞ്ഞില്ലേ എന്ന മുഖവുരയോടെ അപവാദത്തെപ്പറ്റിയും അതില്‍ മിസ്ത്വഹ്(റ) പങ്കാളിയായതും അവര്‍ വിവരിച്ചു കൊടുത്തു. ബദ്‌രീങ്ങളില്‍ പെട്ട മിസ്ത്വഹിനെ സ്വന്തം മാതാവ് പ്രാകിയപ്പോള്‍ ചെറുക്കാന്‍ ആഇശ(റ)യെ പ്രേരിപ്പിച്ചത് തങ്ങളുടെ മനസ്സില്‍ ബദ്‌രീങ്ങള്‍ക്കുള്ള സ്ഥാനമാണ്.
ബദ്‌രീങ്ങളെപ്പോലെയുള്ള മഹത്തുക്കളുടെ സാന്നിധ്യം വലിയ നേട്ടമായിക്കണ്ടിരുന്നവരാണ് സ്വഹാബികളും താബിഉകളും. മുസ്‌ലിം സമുദായത്തിനിടയില്‍ സംഭവിക്കുന്ന ഫിത്‌നകളുടെയെല്ലാം തിക്തഫലം ഇങ്ങനെയുള്ള മഹത്തുക്കളുടെ ദേഹവിയോഗമാണ്. സഈദുബ്‌നുല്‍മുസയ്യിബ്(റ)വില്‍ നിന്ന് ലൈസ്(റ)ഉദ്ധരിക്കുന്നു, 'ലോകത്ത് ആദ്യനാശം(ഉസ്മാന്‍(റ)വിന്റ വധം) സംഭവിച്ചു. ആ ഫിത്‌ന ബദ്‌റില്‍ പങ്കെടുത്ത ഒരാളെയും അവശേഷിപ്പിച്ചില്ല. രണ്ടാം ഫിത്‌ന(മദീനക്കാരും യസീദും തമ്മിലുള്ള സംഘട്ടനം)സംഭവിച്ചു. ബൈഅതുര്‍രിള്‌വാനില്‍ സംബന്ധിച്ച ഒരാളെയും അത് അവശേഷിപ്പിച്ചില്ല. മൂന്നാമത്തെ ഫിത്‌ന സംഭവിച്ചു അതിപ്പോഴും ഉയര്‍ന്നിട്ടില്ല. മനുഷ്യര്‍ക്ക് വലിയ ഹുങ്കാണ്(ഫിത്‌നയിലൂടെ അവര്‍ തങ്ങളുടെ ഹുങ്ക് കാണിക്കുകയാണ്).'(സ്വഹീഹുല്‍ബുഖാരി). മുസ്‌ലിം സമുദായത്തില്‍ നടക്കുന്ന ഫിത്‌നകളുടെ ഫലമായി അവരില്‍ നിന്നുള്ള ബര്‍കത് ഉയര്‍ത്തപ്പെടുന്നതിന്റെ ഭാഗമായാണ് നല്ല മനുഷ്യരുടെ മരണമെന്നാണ് മുന്നൂറ് സ്വഹാബികളെ കണ്ടുമുട്ടിയ സഈദ്ബ്‌നുല്‍മുസയ്യിബിന്റെ ഭാഷ്യം.
ഇസ്‌ലാമിക ചരിത്രത്തില്‍ സ്വന്തം മരണം പോലും അവിസ്മരണീയമാക്കിയ വ്യക്തിയാണ് ഖുബൈബ്(റ). ആസ്വിമ്ബ്‌നുസാബിതിന്റെ നേതൃത്വത്തില്‍ മക്കയിലേക്ക് രഹസ്യാന്വേഷണത്തിന് നിയോഗിക്കപ്പെട്ട സംഘത്തില്‍ ബദ്‌രീങ്ങളില്‍ പെട്ട ഖുബൈബുമുണ്ടായിരുന്നു. വഴിയില്‍ വെച്ച് ഹുദൈലി ഗോത്രത്തില്‍ പെട്ട നൂറോളം അമ്പെയ്ത് വിദഗ്ധര്‍ സംഘത്തെ പിന്തുടര്‍ന്നു. ആസ്വിം(റ) അടക്കം ഏഴ് പേര്‍ ശത്രുക്കളോട് പോരാടി ശഹീദായി. ഖുബൈബ്(റ), സൈദുബ്‌നുദ്ദസ്‌ന(റ), അബ്ദുള്ളാഹിബ്‌നുത്വാരിഖ്(റ) തുടങ്ങിയവര്‍ ശത്രുക്കളുടെ അഭയവാഗ്ദാനം സ്വീകരിച്ചു ശത്രുക്കളുടെ അടുത്തെത്തി. കയ്യില്‍ കിട്ടിയപ്പോഴാണ് ശത്രുവിന്റെ ഉള്ളിലിരുപ്പ് വ്യക്തമായത്. തങ്ങളെ വഞ്ചിച്ച ശത്രുക്കളോട് പോരാടി അബ്ദുള്ളാഹിബ്‌നുത്വാരിഖും രക്തസാക്ഷിയായി. ഖുബൈബിനേയും സൈദിനേയും അവര്‍ മക്കയില്‍ കൊണ്ട് പോയി അടിമച്ചന്തയില്‍ വിറ്റു. ഖുബൈബ്(റ)വിനാല്‍ ബദ്‌റില്‍ വധിക്കപ്പെട്ട ഹാരിസിന്റെ മക്കളാണ് അദ്ദേഹത്തെ വാങ്ങിയത്. കുറഞ്ഞ കാലം തടവില്‍ വെച്ച് അദ്ദേഹത്തെ വധിക്കാന്‍ അവര്‍ തീരുമാനിച്ചു.
തടവില്‍ കഴിയുന്ന സമയത്ത് മക്കയില്‍ അന്ന് ലഭ്യമല്ലാത്ത പഴങ്ങള്‍ ഖുബൈബ്(റ) തടവ് മുറിയില്‍ വെച്ച് ഭക്ഷിക്കുന്നതും, തന്റെ കുഞ്ഞ് ഇഴഞ്ഞിഴഞ്ഞ് ഖുബൈബിന്റെ മടിയില്‍ ചെന്നിരുന്നതും ഖുബൈബിന്റെ കയ്യിലുള്ള കത്തി കൊണ്ട് തന്റെ കുഞ്ഞിനോട് അവന്‍ പ്രതികാരം ചെയ്യുമോ എന്ന് സൈനബ് പേടിച്ചതും, ഞാന്‍ ഈ കുഞ്ഞിനെ വധിക്കുമോ എന്ന പേടി നിനക്ക് വേണ്ടെന്ന് ഖുബൈബ്(റ) പറഞ്ഞതുമെല്ലാം ഖുബൈബിനോളം നല്ല ഒരു തടവുകാരനെ ഞാന്‍ കണ്ടിട്ടില്ലയെന്ന് സൈനബ് പറയാന്‍ ഇടയാക്കി.
തൂക്കിലേറ്റാന്‍ അവര്‍ അദ്ദേഹത്തെ ഹറമിന് പുറത്തേക്ക് കൊണ്ടുപോയി. തൂക്കിലേറും മുമ്പ് രണ്ട് റക്അത് നിസ്‌കരിക്കണമെന്ന തന്റെ അഭിലാഷം അവരെ ഉണര്‍ത്തി. എന്നിട്ട് മന്ദസ്മിതം തൂകി തൂക്ക് മരത്തിലേക്ക് നടന്നു. 'അല്ലാഹുവേ, എന്റെ അടുക്കല്‍ തിരുനബി(സ്വ)യോട് എന്റെ സലാം എത്തിക്കാന്‍ ആരുമില്ല. നീ എന്റെ സലാം എത്തിച്ചുകൊടുക്കണേ' എന്ന് മനസ്സാ അദ്ദേഹം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. 'നിന്റെ സ്ഥാനത്ത് മുഹമ്മദാവുകയും നീ കുടുംബസമേതം സുരക്ഷിതാനാവുന്നതും ഇഷ്ടപ്പെടുന്നോ?' എന്ന അബൂസുഫ്‌യാന്റെ ചോദ്യത്തിന് 'മുഹമ്മദ് നബിയുടെ കാലില്‍ ഒരു മുള്ള് തറച്ചിരിക്കേ ഞാന്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്ന് പ്രതികരിച്ചു.
കഴുമരത്തില്‍ കിടക്കുന്ന ഖുബൈബ്(റ)വിന്റെ ഭൗതികശരീരം കൊണ്ട് വരുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന് നബി(സ്വ) പ്രഖ്യാപിച്ചപ്പോള്‍ സുബൈര്‍(റ)വും മിഖ്ദാദ്(റ)വും ആ സാഹസത്തിന് സന്നദ്ധരായി. സ്ഥല(തന്‍ഈം)ത്തെത്തിയപ്പോള്‍ കഴുമരത്തില്‍ കിടക്കുന്ന ഖുബൈബ്(റ)വിന്റെ മയ്യിത്തും ചുറ്റും കാവല്‍ നില്‍ക്കുന്ന നാല്‍പത് പേരെയുമാണ് അവര്‍ കണ്ടത്. ലഹരിബാധിതരായ അവര്‍ക്കിടയിലൂടെ ഖുബൈബിന്റെ(റ)മയ്യിത്തവര്‍ താഴെയിറക്കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശരീരത്തിന് ഒരു മാറ്റവും സംഭവിച്ചിരുന്നില്ല. കുതിരപ്പുറത്ത് വെച്ച് തിരികെ പോകുന്നതിനിടയിലാണ് ശത്രുക്കള്‍ വിവരമറിയുന്നത്. ഉടനെ അവര്‍ പിന്തുടര്‍ന്നു. സുബൈര്‍(റ) ഖുബൈബ്(റ)വിനെ ഭൂമിയില്‍ വെച്ചു. ഭൂമി ആ ശരീരം വിഴുങ്ങി ശത്രുക്കളെ പന്താടാന്‍ അനുവദിക്കാതെ തന്റെ മാറില്‍ സുരക്ഷിതമായി വെച്ചു. തന്റെ മതത്തിന് വേണ്ടി ബദ്‌റില്‍ പടവെട്ടിയ ഖുബൈബിനെ അല്ലാഹു ആദരിച്ചതിന്റെ നേര്‍സാക്ഷ്യമാണിത്(അര്‍റിയാളുന്നളിറ- ത്വബരി).
സംഘനേതാവായിരുന്ന ആസ്വിം(റ)വും ബദ്‌രിയായിരുന്നു. ഉഹ്ദില്‍ വെച്ച് തന്റെ ഉറ്റബന്ധുക്കളെ ആസ്വിം(റ) വധിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ തലയോട്ടിയില്‍ കള്ള് കുടിക്കാന്‍ സുലാഫ നേര്‍ച്ച നേര്‍ന്നു. അതിന് വേണ്ടി ആസ്വിമിന്റെ തലയെത്തിച്ചു തരുന്നവര്‍ക്ക് അവര്‍ ചോദിക്കുന്ന ഇനാം നല്‍കാമെന്നും അവള്‍ പ്രഖ്യാപിച്ചു. ഖുറൈശികളില്‍ പലരും സുലാഫയുടെ സമ്മാനത്തിന് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് ആസ്വിം(റ)വധിക്കപ്പെടുന്നത്. അന്നേരം അദ്ദേഹത്തിന്റെ ശിരസ്സറുക്കാന്‍ അവര്‍ വ്യഗ്രത കാട്ടി. പെട്ടന്ന് അദ്ദേഹത്തിന്റെ ശരീരത്തിന് ചുറ്റും വലിയ തേനീച്ചക്കൂട്ടവും കടന്നലുമെല്ലാം ഇടം പിടിച്ചു അതിലേക്ക് അടുക്കുന്നവരെ ശരീരത്തില്‍ കുത്തിയോടിച്ചു. 'രാത്രിയായാല്‍ കടന്നലുകള്‍ അകലും, അന്നേരം നമുക്ക് സുരക്ഷിതമായി തലയറുക്കാമെന്നവര്‍ ആശ്വസിച്ചു'. പക്ഷെ, രാത്രി ശക്തമായ മഴവര്‍ഷിക്കുകയും ശക്തമായ നീരൊഴുക്കില്‍ ഒരു അടയാളം പോലും കാണാത്തവിധം ജലപ്രവാഹം മയ്യിത്ത് എങ്ങോട്ടോ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചു. ബദ്‌രീങ്ങളില്‍ പെട്ട ആസ്വിമിന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. ഒരു സത്യനിഷേധിക്കും അദ്ദേഹത്തെ സ്പര്‍ശിക്കാനോ അംഗഭംഗം വരുത്താനോ സുലാഫയുടെ ശപഥം പൂര്‍ത്തീകരിക്കാനോ അവസരം ലഭിച്ചില്ല.
ബദ്‌രീങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ അസ്തിത്വം തന്നെ സംശയാസ്പദമാണ്. മാത്രവുമല്ല, വിശുദ്ധ ദീന്‍ ഭൂമിലോകത്ത് വ്യാപരിച്ചതു തന്നെ അവരുടെ അത്യദ്ധ്വാനം കൊണ്ടാണ്. അത് കൊണ്ട് തന്നെ ഏതൊരു വിശ്വാസിക്കും അവരോട് തീരാത്ത കടപ്പാടുകളുണ്ട്. ഏറ്റവും വലിയ ദൈവാനുഗ്രഹമായ ഈമാനികാന്തരീക്ഷത്തില്‍ ശ്വസനം നടത്താന്‍ നമുക്ക് അവസരമുണ്ടായത് അവരുടെ ത്യാഗഫലമാണ്. അല്ലാഹുവിങ്കല്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന അവര്‍ നമുക്ക് വലിയ സഹായികളുമാണ്. ദേഹവിയോഗം കൊണ്ട് എല്ലാം അവസാനിച്ചു എന്നു വിശ്വസിക്കാത്ത നമുക്ക് അവര്‍ മുഖേന ഒരു പാട് നേട്ടങ്ങളുമുണ്ട്.
സൂറതുല്‍ഹശ്‌റില്‍ സൂചിപ്പിച്ചത് പോലെ ബദ്‌രീങ്ങളെ പ്രാര്‍ത്ഥന കൊണ്ടും ചരിത്രം അയവറക്കിയും സ്മരിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. ബദ്‌രീങ്ങള്‍ സത്യവിശ്വാസികളുടെ സഹായികള്‍ കൂടിയാണ്. അവരെ വിളിച്ച് സഹായം തേടിയാലും അവരുടെ പേരുകള്‍ ചൊല്ലിയാലും എഴുതിവെച്ചാലും നേട്ടങ്ങളുണ്ടാകുമെന്നതിന് നിരവധി ചരിത്രസാക്ഷ്യങ്ങളുണ്ട്. ഒരാള്‍ ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് ഒരു കടലാസില്‍ ബദ്‌രീങ്ങളുടെ പേര് എഴുതിയ ശേഷം വീടിന്റെ ഉമ്മറപ്പടിയില്‍ വെച്ചു. മോഷ്ടാക്കള്‍ വന്ന് തട്ടിന്‍ പുറത്തേറിയപ്പോള്‍ എന്തോ ഒരു സംസാരവും ആയുധങ്ങളുടെ കൂട്ടിമുട്ടലുകളും അവര്‍ ശ്രവിച്ചു. അന്നേരം അവര്‍ മടങ്ങി. രണ്ടാം ദിനവും മൂന്നാം ദിവസവും ഇതാവര്‍ത്തിച്ചു. അവരാകെ പരിഭ്രാന്തരായി. ഹജ്ജ് കഴിഞ്ഞ് വീട്ടുടമ തിരികെയെത്തിയപ്പോള്‍ കൊള്ളനേതാവ് വന്ന് അദ്ദേഹത്തോട് ചോദിച്ചു: ''അള്ളാഹുവിനെ മുന്‍ നിര്‍ത്തി ഞാന്‍ ചോദിക്കട്ടെ. നിങ്ങള്‍ എന്ത് സുരക്ഷയാണ് നിങ്ങളുടെ വീട്ടില്‍ ഏര്‍പെടുത്തിയിട്ടുള്ളത്!?''. അദ്ദേഹം പറഞ്ഞു ആയതുല്‍കുര്‍സിയ്യിലെ വലായഊദുഹു ഹിഫ്‌ളുഹുമാ വഹുവല്‍ അലിയ്യുല്‍ അളീം എന്ന വചനവും ബദ്‌രീങ്ങളുടെ പേരും എഴുതിയ ഒരു കടലാസ് എന്റെ വീട്ടില്‍ വെച്ചു എന്നതിനപ്പുറം മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇത് കേട്ട നേതാവ് പറഞ്ഞു: എനിക്കിത്രമതി, സര്‍വ്വസ്തുതിയും ലോക രക്ഷിതാവിനാണ്.
ഇബ്‌നുഹജര്‍ അല്‍അസ്ഖലാനി(റ) പറയുന്നു: 'എന്റെ പിതൃസഹോദരപുത്രന്‍ റോമില്‍ ബന്ധിയാക്കപ്പെടുകയും അവന്റെ മോചനത്തിന് റോം വലിയ തുക ആവശ്യപ്പെടുകയുമുണ്ടായി. മോചനദ്രവ്യം നല്‍കാന്‍ വേണ്ടത്ര പണം ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരു കടലാസില്‍ ബദ്‌രീങ്ങളുടെ പേരെഴുതി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും അത് സൂക്ഷിക്കുവാനും ബദ്‌രീങ്ങളെ വിളിച്ച് തവസ്സുലാക്കാനും പറഞ്ഞു. ഒരു കാശിന്റെയും ആവശ്യമില്ലാതെ അദ്ദേഹം മോചിതനായി. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങളദ്ദേഹത്തോട് നടന്ന സംഭവങ്ങളെല്ലാം ചോദിച്ചു. അവന്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് പോലെ ഞാന്‍ ചെയ്തു. അപ്പോള്‍ എന്റെ സാന്നിധ്യം അവര്‍ക്ക് അപലക്ഷണമായി അനുഭവപ്പെട്ടു തുടങ്ങി. അവര്‍ എന്നെ വിറ്റു. എന്നെ വാങ്ങിയവര്‍ക്കെല്ലാം ഓരോ വിപത്തുകളുണ്ടായി. അത് കൊണ്ട് തന്നെ മാര്‍ക്കറ്റില്‍ എന്റെ വില നന്നേ കുറഞ്ഞു, ഏഴ് ദീനാറിന് വരെ ഞാന്‍ വില്‍ക്കപ്പെട്ടു. ഏഴ് ദീനാറിന് എന്നെ വാങ്ങി മൂന്ന് ദിവസമായപ്പോഴേക്ക് അദ്ദേഹം ഒരു വലിയ വിപത്തിലകപ്പെട്ടു. അദ്ദേഹം എന്നെ പലവിധേന മര്‍ദ്ദിക്കാന്‍ തുടങ്ങി. നീ മാരണക്കാരനാണെന്നും ഞാന്‍ നിന്നെ വില്‍ക്കുന്നതിന് പകരം നിന്നെ കൊലപ്പെടുത്തി ബലിദാനം ചെയ്യുമെന്നും പറഞ്ഞു. അല്‍പസമയത്തിനകം അദ്ദേഹത്തെ തന്റെ മൃഗം തള്ളിയിടുകയും മുഖം പൊട്ടിയ അദ്ദേഹം തല്‍ക്ഷണം മരിക്കുകയുമുണ്ടായി. ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ എന്നെ പീഠിപ്പിക്കുവാന്‍ തുടങ്ങി. അങ്ങിനെ എന്റെ കാര്യം ജനങ്ങള്‍ക്കിടയില്‍ ആകെ സംസാരവിഷയമായി. നമ്മുടെ നാട്ടില്‍ നിന്ന് ഈ ബന്ദിയെ നാടുകടത്തണമെന്ന് അവരില്‍ പലരും ആ പുത്രനെ ഉപദേശിച്ചു. പക്ഷെ അവന്‍ എന്നെ വധിച്ചിട്ടേ അടങ്ങൂ. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രാജാവിന്റെ കപ്പല്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പുത്രനും ധാരാളം സമ്പത്തും അതിലുണ്ടായിരുന്നെന്നും ആ നാട്ടുകാര്‍ക്ക് വിവരം കിട്ടി. ഇത്കൂടി കേട്ടപ്പോള്‍ അവര്‍ റോംരാജാവിന്റെ അടുത്ത് ചെന്നു സംഭവങ്ങളും എന്റെ കാര്യവും ഉണര്‍ത്തി. അവര്‍ പറഞ്ഞു: ഈ മുസ്‌ലിം നമ്മുടെ നാട്ടിലുള്ള കാലത്തോളം നമുക്ക് നാശമാണ്. അവന്‍ പ്രവാചക പുത്രനാണെന്നതില്‍ നമുക്ക് സംശയമില്ല. അന്നേരം രാജാവ് എന്നെ ആളെ അയച്ച് വരുത്തുകയും നൂറ് ദീനാറും നല്‍കി നിരുപാധികം എന്നെ നാട്ടിലേക്ക് പറഞ്ഞയച്ചു'.
ബദ്‌രീങ്ങളുടെ പേര് പറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം സുനിശ്ചിതമാണെന്ന് അനുഭവവേധ്യമാണെന്ന് ശൈഖ് ദാറാനി(റ)യും നിരവധി ഔലിയാക്കള്‍ക്ക് വിലായതിന്റെ പദവി പോലും ലഭിച്ചത് ബദ്‌രീങ്ങളുടെ പേര് ചൊല്ലിയും അവരെ തവസ്സുലാക്കിയുമാണെന്ന് മറ്റു ചില പണ്ഡിതരും ഉദ്ധരിക്കുന്നുണ്ട്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: '(ബദ്‌റില്‍)ഒന്നിച്ചു ചേര്‍ന്ന രണ്ട് കക്ഷികളില്‍ നിശ്ചയമായും നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്. ഒരു കക്ഷി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു. മറ്റേ കക്ഷിയാവട്ടെ(ഥാഗൂത്തിന്റെ മാര്‍ഗത്തില്‍ പോരാടുന്ന)സത്യനിഷേധികളാണ്. അവരെ ഇവര്‍(മുസ്‌ലിംകള്‍)തങ്ങളേക്കാള്‍ രണ്ടിരട്ടിയുണ്ടെന്ന് കണ്‍കാഴ്ചയില്‍ തന്നെ കാണുന്നു. താനുദ്ദേശിക്കുന്നവരെ തന്റെ സഹായം കൊണ്ട് അല്ലാഹു ശക്തിപ്പെടുത്തുന്നതാണ്. ചിന്തിക്കുന്നവര്‍ക്ക് നിശ്ചയമായും ഇതില്‍ ഒരു വലിയ പാഠമുണ്ട്'(ആലുഇംറാന്‍ 13).
ബദ്‌റില്‍ ഏറ്റുമുട്ടിയ മുസ്‌ലിം സംഘത്തേയും അമുസ്‌ലിം സംഘത്തേയും സംബന്ധിച്ചാണ് ഈ പ്രഖ്യാപനം. ഒരു കക്ഷി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആത്മാര്‍ത്ഥമായി പോരാടിയവരാണ്. തങ്ങളേക്കാള്‍ ഇരട്ടി ആള്‍ബലവും സൈനിക ബലവുമുള്ള ശത്രുക്കളോടാണ് വിശ്വാസത്തിന്റെ പടവാളുമായി അവര്‍ ഏറ്റുമുട്ടിയത്. സര്‍വ്വായുധ വിഭൂഷിതരായ ശത്രുക്കളോട് അല്ലാഹുവിന്റെ സഹായം കൊണ്ട് മാത്രമാണ് വിശ്വാസികള്‍ വിജയിച്ചത്. തങ്ങളുടെ അചഞ്ചലമായ വിശ്വാസവും പ്രാര്‍ത്ഥനയും അവരെ വിജയത്തിലെത്തിച്ചു. മുത്ത് നബി(സ്വ) യുദ്ധത്തിന് തലേന്ന് കൂടാരത്തിലിരുന്ന കരഞ്ഞ് പ്രാര്‍ത്ഥിച്ചു, ''അല്ലാഹുവേ!! ഈ കൊച്ചു സംഘം ഇന്ന് പരാജയപ്പെട്ടാല്‍ പിന്നെ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല. അല്ലാഹുവേ, നീ എന്നോട് ചെയ്ത വാഗ്ദാനം നിറവേറ്റണേ''. അമിതമായി നബി(സ്വ) കേണപേക്ഷിക്കുന്നത് കണ്ടപ്പോള്‍ അബൂബക്ര്‍(റ)വിന് വിഷമം തോന്നി. നബി(സ്വ)യുടെ ചുമലില്‍ പിടിച്ചു ആശ്വാസവചനങ്ങള്‍ ഉരുവിട്ടു 'ദൈവദൂതരേ, നാഥനോടുള്ള കേണപേക്ഷ നിങ്ങള്‍ കുറയ്കുക, നിശ്ചയം താങ്കളുടെ നാഥന്‍ ചെയ്ത വാഗ്ദത്തം പാലിക്കുന്നതാണ്'. ആ സന്ദര്‍ഭത്തിലാണ് ''നിങ്ങളുടെ നാഥനോട് നിങ്ങള്‍ സഹായം തേടുന്ന സന്ദര്‍ഭം. ആയിരം മലക്കുകളെ കൊണ്ടു നിങ്ങളെ സഹായിക്കാമെന്ന് ഉത്തരം ചെയ്തു''(അന്‍ഫാല്‍ 9) എന്ന ഖുര്‍ആനിക വചനം ഇറങ്ങിയത്.
പതിനായിരക്കണക്കിന് സൈനികരുമായി ദിവസങ്ങളോളം നീണ്ടുനിന്ന വലിയ പോരാട്ടങ്ങളെല്ലാം ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. വലിയ യുദ്ധ സന്നാഹങ്ങളുമായി ഇസ്‌ലാമിന്റെ ശത്രുവിനെ തുരത്തിയോടിച്ച യുദ്ധങ്ങളും നമുക്കറിയാം. പക്ഷെ, ബദ്‌റും ബദ്‌രീങ്ങളും അനുസ്മരിക്കപ്പെടുന്നത് പോലെ ഒരു യുദ്ധവും പോരാളിയും സ്മരിക്കപ്പെടുന്നില്ല. കാരണം ലോകത്താദ്യമായി നടന്ന ദ്വന്തയുദ്ധമായ ബദ്‌റ് യുദ്ധത്തിനും അതില്‍ പങ്ക് കൊണ്ടവര്‍ക്കുമുള്ള മഹത്വം വേറെത്തന്നെയാണ്. അത് കൊണ്ടാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബദ്‌റില്‍ പോരിനിറങ്ങിയ വിഭാഗത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് അല്ലാഹു പറയുന്നത്.
സുബൈര്‍(റ) ബദ്‌റില്‍ പോരാടിയത് ശരീരം മുഴുവനും അങ്കികൊണ്ട് മറച്ച് കണ്ണിന്റെ ഭാഗം മാത്രം കാണുന്ന ഒരു ശത്രുവിനോടായിരുന്നു. അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ കുന്തം ശത്രുവിന്റെ കണ്ണ് ലക്ഷ്യമാക്കി എറിഞ്ഞു. കൃത്യമായി അത് ലക്ഷ്യത്തില്‍ തറച്ചു. പിന്നീടത് പറിച്ചെടുക്കാന്‍ പ്രയാസമായി. അവസാനം വലിച്ചെടുത്തപ്പോള്‍ അതിന്റെ ഇരുവശവും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം വളഞ്ഞിരുന്നു. ആ കുന്തം ബദ്‌റിന്റെ സ്മരണക്ക് വേണ്ടി മുത്ത് നബി(സ്വ) സുബൈറില്‍ നിന്ന് വായ്പ വാങ്ങി. നബി(സ്വ)യുടെ ശേഷം സിദ്ദീഖ്(റ)വും ഉമര്‍(റ)വും ഉസ്മാന്‍(റ)വും അലി(റ)വുമെല്ലാം അത് സൂക്ഷിച്ചു. സുബൈര്‍(റ)വിന്റെ മകന്‍ ഉര്‍വ(റ) പറയുന്നു. നബി(സ്വ)യുടെ ശേഷം മുപ്പത് വര്‍ഷം ഖലീഫമാര്‍ക്ക് ശേഷം അബ്ദുല്ലാഹിബ്‌നുസുബൈര്‍(റ) അത് തിരിച്ചു വാങ്ങി. നബി(സ്വ) പോലും ബദ്‌റിന്റെ സ്മരണ നിലനിര്‍ത്തിയിരുന്നതിന് ഏറ്റവും വലിയ തെളിവാണിത്.
വിശ്വാസികള്‍ അവരുടെ മനസ്സില്‍ ബദ്‌രീങ്ങളെ കുടിയിരുത്തുകയും അവരുടെ പാവനസ്മരണകള്‍ നിലനിര്‍ത്തേണ്ടതുമുണ്ട്. നമ്മുടെ മുന്‍ഗാമികള്‍ ആ ഉത്തരവാദിത്വം നിര്‍വഹിച്ചത് കാരണം അവരുടെ ജീവിതത്തില്‍ അതിന്റെ നേട്ടങ്ങളുമുണ്ടായിരുന്നു. സ്വന്തം കുഞ്ഞിനെ ഉറക്കുമ്പോള്‍ പോലും അവര്‍ക്ക് താരാട്ടായി പാടിയിരുന്നത് ബദ്‌രിയ്യതായിരുന്നു. അത് കേട്ട് വളര്‍ന്ന മക്കളാണ് നന്‍മയുടെ വക്താക്കളും ദീനിന്റെ പ്രചാരകരുമായത്.
Post a Comment