കോവിഢ് 19 മഹാമാരിയുടെ ലോകവ്യാപനം മൂലം മനുഷ്യന്റെ ജീവിതതാളം താറുമാറായിരിക്കുകയാണല്ലോ. വിദ്യാഭ്യാസമേഖലയും ഇതില്‍ നന്നു വ്യത്യസ്ഥമല്ല. മനുഷ്യസംസ്‌കാരത്തിന്റെ ആണിക്കല്ലായ വിദ്യാഭ്യാസം സ്‌കൂള്‍, മദ്രസകളില്‍ നിന്ന് ഓണ്‍ലൈനിലേക്ക് വഴിമാറിയിരിക്കുകയാണ്. ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദം സാധ്യമായ രീതിയില്‍ ജ്ഞാനകൈമാറ്റം നടക്കുന്നതാണെന്നതില്‍ യാതൊരു സന്ദേഹവുമില്ല. എങ്കിലും ഒരുപാട് പ്രശ്‌നങ്ങളും, ആശങ്കകളും ഈ മേഖലയില്‍ നിലനില്‍ക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. കുട്ടികള്‍ക്ക് ബൗദ്ധികമായും, ആരോഗ്യപരമായും, ഭൗതികമായും, ആത്മീയമായും നിരവധി പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ ജീവിതത്തിലൂടെ വന്നുചേരുമെന്നത് അവിതര്‍ക്കിതമാണ്.

അറിവുല്‍പ്പാദനത്തിലുപരി, സംസ്‌കാരിക കൈമാറ്റമാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. ഗുരുകുലവിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ മേന്‍മയും പ്രത്യേകതയും അതാണ്. അദബിന്റെ അഭാവത്തോടെയുള്ള അറിവ് ഉപകാരത്തേക്കാള്‍ ഉപദ്രവമാണ് പ്രതിഫലിപ്പിക്കുക. ഇമാംമാലിക്(റ)നെ ചെറുപ്പത്തില്‍ റബീഅതുര്‍റഅ്‌യ്(റ)ന്റെ വിദ്വല്‍സദസ്സിലേക്ക് തലപ്പാവണിയിച്ച് പറഞ്ഞയക്കുമ്പോള്‍ മാതാവ് നല്‍കിയ ഉപദേശം 'അവരില്‍ നിന്ന് അറിവ് നേടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സംസ്‌കാരം നീ ആര്‍ജ്ജിച്ചെടുക്കണം' എന്നായിരുന്നുവല്ലോ. 'ഞാന്‍ മുപ്പത് വര്‍ഷം അദബ് പഠിച്ചു, ഇരുപത് വര്‍ഷം അറിവും പഠിച്ചു' എന്ന മാലിക്ദീനാര്‍(റ)ന്റെ പ്രസ്താവനയും ഇതിന്റെ സാക്ഷ്യമാണ്. കൃത്യമായ സമയങ്ങളില്‍ യുക്തമായ രീതിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന തര്‍ബിയതാണ് മതവിദ്യാര്‍ത്ഥിയുടെ വ്യക്തിത്വരൂപീകരണത്തിലെ പ്രധാനഘടകം. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അറിവുകള്‍ കൈമാറുന്നുണ്ടെങ്കിലും അതിന്റെ കൂടെയുണ്ടാവേണ്ട സംസ്‌കാരികകൈമാറ്റം വേണ്ടത്ര, അല്ലെങ്കില്‍ തീരെ നടക്കുന്നില്ലെന്നാണ് അനുഭവബോധ്യം.
വിശ്വാസികളുടെ മാര്‍ഗ്ഗദര്‍ശകരായി തിരുനബി(സ്വ) സൂചിപ്പിച്ച സ്വഹാബികളുടെ ഏറ്റവും വലിയ പ്രത്യേകത തിരുസാന്നിധ്യത്തിലിരുന്നും, കൂടെജീവിച്ചും അവര്‍ മതപാഠങ്ങള്‍ പഠിച്ചെടുത്തു എന്നതാണ്. ക്രൂരരും, അധകൃതരുമായിരുന്ന പലരും ആ തിരുസാന്നിധ്യം കൊണ്ട് തന്നെ വിമലീകരിക്കപ്പെടുകയും ശുദ്ധഹൃദയരും സംശുദ്ധ വ്യക്തിത്വങ്ങളുമായിത്തീരുകയും ചെയ്തു. കൂട്ടുകൂടി എന്നര്‍ത്ഥം വരുന്ന സ്വഹിബ എന്ന അറബി പദത്തിന്റെ നിശ്പന്നമായ സ്വഹാബി എന്നാണവര്‍ അറിയപ്പട്ടത് പോലും. സഹവാസവും സംസ്‌കാരകൈമാറ്റവും തമ്മിലെ പൊക്കിള്‍കൊടി ബന്ധമാണിതിലെ പ്രസ്താവ്യം. മതവിദ്യാഭ്യാസം പഠിച്ചുവരുന്ന കുട്ടികളില്‍സംസ്‌കാരവും അച്ചടക്കവും സാമൂഹികപ്രതിബദ്ധതയും വളരുന്നതില്‍ ഊ കൂട്ടുജീവിതവും തര്‍ബിയതും പ്രധാനഘടകമായി വര്‍ത്തിക്കുന്നുണ്ട്.

നിത്യജീവിതത്തില്‍ ശീലമാകേണ്ട നന്‍മകള്‍, ചിട്ടകള്‍ വിദ്യാര്‍ത്ഥി കൃത്യമായി കൊണ്ടുനടക്കുന്നുവെന്ന് അധ്യാപകന് കണ്ടു ബോധ്യപ്പെടാന്‍ ഓഫ്‌ലൈന്‍ പഠനം വഴിയൊരുക്കുമ്പോള്‍ ആ സൗകര്യം ഓണ്‍ലൈന്‍ പഠനത്തിലൂടെ സാധ്യമാകുന്നില്ല. ഗുരുവിനോടൊപ്പം കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ജീവിതത്തല്‍ അരുതായ്മകള്‍ സംഭവിക്കുമ്പോള്‍ തിരുത്താനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും സാധ്യമാകും. ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ ഈ കാര്യങ്ങള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുവാനും അന്വേഷിക്കുവാനും അധ്യാപകന്‍ ശ്രമിക്കുന്നത് ഒരു പരിധിവരെ പരിഹാരമാകുമെങ്കിലും അതിന്റെ പരിമിതി ഏവര്‍ക്കും ബോധ്യമാകുന്നതാണ്. ജീവിതവഴിത്തിരിവുകളില്‍ ഏറെ പ്രാധാന്യമുള്ള കൗമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥികളുടെ കാര്യമാണ് ഈ മേഖലയില്‍ ഏറെ ആശങ്കാജനകം.

പാഠഭാഗങ്ങള്‍ ദിനേന ലിങ്കുകള്‍ വഴിയും മറ്റും വിദ്യാര്‍ത്ഥികളിലേക്ക് വിതരണം ചെയ്യപ്പെടുന്നുവെങ്കിലും, എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ആയാസരഹിതമായി അവ ഉപയോഗപ്പെടുത്തുവാന്‍ സൗകര്യമുണ്ട് എന്നതാണ് മറ്റൊരു ആശങ്ക. സാമൂഹിക സന്നദ്ധപ്രവര്‍ത്തകരിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യപ്പെടുന്നുവെങ്കിലും ഇന്റര്‍നെറ്റ് കവറേജും, സാമ്പത്തിക പരാധീനതയും മറ്റൊരു തടസ്സമായി വരുന്നുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ളവരില്‍ എത്ര പേര്‍ അത് പോസിറ്റീവായി ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു ചോദ്യം. ഹാജര്‍രേഖപ്പെടുത്താനാവശ്യപ്പെട്ടും പഠനവര്‍ക്കുകള്‍ നല്‍കിയും കുട്ടികളുടെ പഠനം ഉറപ്പ് വരുത്താന്‍ അധ്യാപകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും എത്രമാത്രം വിജയകരമാണെന്നതാണ് അവശേഷിക്കുന്ന ഒരാശങ്ക. അതൊടൊപ്പം പഠനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വീണ്ടും അധികസമയം സ്മാര്‍ട്ട്‌ഫോണുകള്‍ കുട്ടികള്‍ ഉപയോഗിക്കേണ്ടിവരുന്നുവെന്നതും ഭയാശങ്കയാണ്.

ഓഫ്‌ലൈന്‍ കാലത്തെ പഠനവേളയില്‍ പഠിച്ചുതീര്‍ത്തിരുന്നത്ര വിഷയങ്ങളും പാഠഭാഗങ്ങളും നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പഠിച്ചുതീര്‍ക്കാന്‍ സാധിക്കുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അധികവായനയും മറ്റുമാണ് ഇതിനുള്ള പരിഹാരം. എങ്കിലും ഓരോ വിഷയങ്ങളിലും അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട തിയറികള്‍ കൃത്യമായി പഠിച്ചുതീരുന്നില്ലെങ്കില്‍ ആ വിഷയത്തില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ ആത്മധൈര്യമില്ലാത്ത തലമുറ വര്‍ദ്ധിക്കുമെന്നത് ഭാവിയെകുറിച്ചു ചിന്തിക്കുമ്പോള്‍ ഏറെ ആശങ്കനല്‍കുന്ന കാര്യം തന്നെയാണ്. പഠനമെന്തെന്നും, എങ്ങനെ പഠിക്കണമെന്നും മനസ്സിലാക്കാന്‍ കഴിയാത്ത കുട്ടികള്‍ കേവലം അധികവായന കൊണ്ട് പ്രയോചനമില്ല. പഠനമേഖലയില്‍ സ്വയംപര്യപ്തത നേടിയവര്‍ക്കേ അതുകൊണ്ട് ഉപകാരമുണ്ടാവുകയുള്ളൂ. ്
മുപ്പതും നാല്‍പ്പതും വിദ്യാര്‍ത്ഥികളുള്ള ഒരു ക്ലാസില്‍ അധ്യാപകന്‍ ക്ലാസെടുക്കുമ്പോള്‍ പാഠഭാഗവുമായും മറ്റുമുണ്ടാകുന്ന സംശയങ്ങള്‍ ഒരു വിദ്യാര്‍ത്ഥി ഉന്നയിക്കുമ്പോഴായിരിക്കും മറ്റു വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ആ ഭാഗം ചിന്തിക്കുന്നത് തന്നെ. അതിനുള്ള മറുപടി അധ്യാപകന്‍ നല്‍കുമ്പോള്‍ ആ സംശയം മനസ്സലുദിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അതിന്റെ കൃത്യമായ മറുപടി ലഭിക്കാന്‍ അവസരമുണ്ടാകുന്നു. അങ്ങിനെ കൂട്ടമായ പഠനത്തിലൂടെ കൂടുതല്‍ അറിവ് നേടാനുള്ള അവസരം ഓണ്‍ലൈന്‍ പഠനത്തിലില്ലാതെ പോകുന്നു എന്നത് വലിയ പ്രശ്‌നം തന്നെയാണ്.

ഓണ്‍ലൈന്‍ പഠനത്തിലൂടെ കുട്ടികള്‍ക്കുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളാണ് മറ്റൊന്ന്. മണിക്കുറുകള്‍ നേരം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ സമയം ചിലവഴിക്കുക വഴി കുട്ടികളില്‍ അലസതയും, ഉണര്‍ച്ചക്കുറവും വര്‍ദ്ധിക്കുകയും, താളംതെറ്റുന്ന ഭക്ഷണ, വിശ്രമ രീതികളുടലെടുക്കുകയും, സ്മാര്‍ട്ട് ഫോണിനും ടാബിനും അനിയന്ത്രിതമായി അവര്‍ അടിമകളായിത്തീരുകയും അതുവഴി കതകടച്ച് തനിച്ച് റൂമിലിരിക്കുന്ന സ്വഭാവം അവര്‍ക്ക് ഉണ്ടാവുകയും സാമൂഹികബന്ധം കുറയുകയും, എല്ലാത്തിനും വാശിപിടിക്കുകയും കയര്‍ക്കുകയും ചെയ്യുന്ന ദൂശ്യസ്വഭാവം വര്‍ദ്ധിക്കുകയും ചെയ്യും. സാമൂഹികബോധവും, പ്രതിപദ്ധതയും ഇല്ലാത്തവരായി അടുത്ത തലമുറ വളരുമ്പോള്‍ അത് നമ്മുടെ സാമൂഹിക ജീവിതത്തേയും നവജാഗരണത്തേയും സാരമായി ബാധിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. ദീര്‍ഘനേരം മൊബൈലും ടാബും മറ്റുമൊക്കെ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ഈ പ്രശ്‌നങ്ങളുണ്ടാകുമെന്ന് നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞ യാഥാര്‍ത്ഥ്യമാണല്ലോ. കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ക്ലാസുകള്‍ നല്‍കി കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗം ചുരുക്കുകയും, ഓഫ്‌ലൈനില്‍ ചെയ്യാവുന്ന പഠനവര്‍ക്കുകള്‍ മാത്രം നല്‍കുക എന്നതും മാത്രമാണിതിന് പരിഹാരം.

ഈ ഓണ്‍ലൈന്‍ പഠനം തുടരുകയും കുട്ടികള്‍ സ്‌ക്രീനിന് മുന്നില്‍ ഭജനമിരിക്കുകയും ചെയ്താല്‍ കാഴ്ചസംബന്ധമായ പ്രശ്‌നങ്ങളുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും, അവരില്‍ വിഷാദരോഗം പെരുകുകയും, സ്വഭാവവൈകൃതങ്ങള്‍ കൂടുകയും, ദുശ്ശീലങ്ങളും ചീത്തകൂട്ടുകെട്ടുകളും വളര്‍ന്നുവരികയും, സൈബര്‍ ചതിക്കുഴികളില്‍ അകപ്പെടുന്നവരുടെ എണ്ണവും ആത്മാഹുതിയില്‍ ജീവിതം തീര്‍ക്കുകയും ചെയ്യുന്നവര്‍ വര്‍ദ്ധിക്കുവാനിടവരികയും ചെയ്യും. ഭാവിസമൂഹത്തെ സാരമായി ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണിത്.

കൃത്യമായ ട്രൈനിംഗും അധ്യാപകകോഴ്‌സും മനശ്ശാസ്ത്രപരിശീലനുവുമൊക്കെ നേടിയ അധ്യാപകരാണ് കുട്ടികള്‍ക്ക് അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായി കുട്ടികളിലുണ്ടാകുന്ന ചാപല്യങ്ങളെല്ലാം മനശ്ശാസ്ത്രപരമായി ഇടപെട്ട് അവരെ നാളെയുടെ നവോത്ഥാനനായകരാക്കാന്‍ അധ്യാപകര്‍ കഠിനാദ്ധ്വാനം ചെയ്യുന്നവരാണ്. അപവാദങ്ങളില്ലെന്നല്ല പറയുന്നത്. കൂടുതല്‍ പേരും തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ ആ മേഖലയില്‍ തീരെ പരിജ്ഞാനമില്ലാത്ത മാതാപിതാക്കളുടെ മക്കള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസ് കേട്ട് പഠിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളും, റിയാക്ഷനുകളും എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൂരമ്പുകളേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളും ശകാരങ്ങളും കേട്ട് ചെറിയവരും വലിയവരുമായ കുട്ടികള്‍ മനസ്സ് തളര്‍ന്ന്, ബുദ്ധിമരവിച്ച് ഭാവിയില്‍ സമൂഹത്തിന് തന്നെ ഭീഷണിയുതിര്‍ക്കുന്നവരായിത്തീരുമെന്നത് ഏറെ സങ്കടകരമാണ്. സോഷ്യല്‍മീഢിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില വീഢിയോകളും വോയ്‌സുകളും  ഇക്കാര്യം നമ്മെ സൂചിപ്പിക്കുന്നത് ഈ നഗ്നയാഥാര്‍ത്ഥ്യമാണ്. തന്റെ മുന്നില്‍ വ്യത്യസ്ഥ വീടുകളില്‍, വിവിധ രക്ഷിതാക്കളുടെ അടുക്കല്‍ നിന്ന് വരുന്ന കുട്ടികളുടെ പഠനവും, അച്ചടക്കവും കൃത്യമായി, യുക്തമായി നിയന്ത്രിക്കാന്‍ അധ്യാപകന്‍ എത്ര പെടാപാടനുഭവിക്കുന്നുണ്ടാകുമെന്ന് ഈ കാലയളവില്‍ തന്റെ ഒരു കുട്ടിയെ മാത്രം നോക്കുന്ന പല രക്ഷിതാക്കള്‍ക്കും ബോധ്യമായിട്ടുണ്ടാകും.
ലോക്ഡൗണ്‍ കാലത്ത് വരുമാനമാര്‍ഗ്ഗങ്ങള്‍ നിലച്ചുപോയവരാണ് നമുക്ക് ചുറ്റുമുള്ള പലരും. കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടി പഠിക്കുന്ന, മുതിര്‍ന്ന പലവിദ്യാര്‍ത്ഥികളും ജോലിക്ക് പോകുന്ന സാഹചര്യവും നിലവിലുണ്ട്. ആ വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനകാര്യങ്ങളില്‍ എത്രമാത്രം ജാഗരൂഗരാണെന്നും, സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തിരിച്ച് വരുമെന്നും നാം ഗൗരവത്തല്‍ ആലോചിക്കേണ്ട കാര്യമാണ്. സ്ഥാപനാധികൃതരും അധ്യാപകരും കൃത്യമായി വിദ്യാര്‍ത്ഥികളെ ഫോളോ ചെയ്യുകയും രക്ഷിതാക്കള്‍ വളരെ പോസിറ്റീവായി പ്രോത്സാഹനവും നല്‍കിയായില്‍ ഈ ആശങ്കക്ക് പരിഹാരം കാണാവുന്നതാണ്.

ഭക്ഷണവും മരുന്നും തമ്മിലുള്ള വ്യത്യാസമാണ് ഓഫ്‌ലൈന്‍ പഠനവും ഓണ്‍ലൈന്‍ പഠനവും തമ്മിലെന്ന് നാം മനസ്സിലാക്കണം. ആരോഗ്യത്തിനും ശരീരപുഷ്ടിക്കുമാണ് ഭക്ഷണമെങ്കില്‍ രോഗശമനത്തിനാണ് നാം മരുന്നുപയോഗിക്കുന്നത്. എന്നാല്‍ ഭക്ഷണത്തിന് പകരം മരുന്ന് മാത്രം ഉപയോഗിക്കുന്നത് ശമനത്തിന് പകരം കൂടുതല്‍ രോഗപീഢകള്‍ക്ക് വ്യക്തി അടിപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം മരുന്നാണ്. അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. മരുന്ന് നല്‍കുന്നവരും, അത് സേവിക്കുന്നവരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ നിരവധിയുണ്ടെങ്കിലും പരമാവധി സാധ്യമായ പരിഹാരങ്ങള്‍ ഉപയോഗപ്പെടുത്തി പരിമിതികള്‍ക്കിടയിലും വിദ്യാഭ്യാസവും സംസ്‌കാരവുമുള്ളവരായി നമുക്ക് വളരാന്‍ കഴിയണം ഈ മഹാമാരിയില്‍ നിന്ന് പൂര്‍ണ്ണമോചനം നേടി പൂര്‍വ്വസ്ഥിതിയിലെത്തുവാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

2 Comments

  1. ബഹുവന്ദ്യരായ ഗുരുനാഥർക്ക് ബഹുമാനാദരപൂർവ്വം നന്ദി.

    ReplyDelete

Post a Comment

Previous Post Next Post