വിശ്വാസികളെ സംബന്ധിച്ചടത്തോളം ഏറെ പുണ്യമുള്ള നഗരമാണ് ഫലസ്ത്വീന്‍.  മഹത്വങ്ങളേറെയുള്ള നിരവധി പുണ്യഗേഹങ്ങളും സ്ഥലങ്ങളുമുള്‍ക്കൊള്ളുന്ന ഈ പ്രദേശത്താണ് പരിശുദ്ധഭൂമി, പരിശുദ്ധഭവനമെന്നെല്ലാം വിശേഷിക്കപ്പെടുന്ന സ്ഥലവും പള്ളിയും നിലകൊള്ളുന്നത്.  ഏഷ്യന്‍ ഭൂഘണ്ഡത്തില്‍ നിയോഗിതരായ നിരവധി അമ്പിയാക്കള്‍ ഈ പുണ്യനഗരിയില്‍ എത്തുകയും താമസിക്കുകയും അവരുടെ പാദസ്പര്‍ശമേറ്റ് ഈ നാട് അനുഗ്രഹീതമാവുകയും പലരും ഈ പ്രദേശത്ത് മറവ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.. ചുറ്റുപാടും നാം അനുഗ്രഹിച്ച ദൈവഭവനമെന്ന് വിശുദ്ധഖുര്‍ആനില്‍ അല്ലാഹു വിശേഷിപ്പിച്ച ബൈതുല്‍മുഖദ്ദസാണ് ഫലസ്ത്വീനിന്റെ അനുഗ്രഹങ്ങളുടെ പ്രഭവകേന്ദ്രം.

ഇബ്രാഹീം നബി(അ) ജന്‍മദേശമായിരുന്ന ഊര്‍ പട്ടണത്തില്‍ നിന്ന് പലായനം ചെയ്ത് ഇന്നത്തെ ഫലസ്ത്വീനുള്‍പ്പെടുന്ന ദേശത്താണ് താമസിച്ചത്. അദ്ദേഹത്തിന് ഇസ്മാഈല്‍, ഇസ്ഹാഖ് എന്നീ രണ്ട് പുത്രന്‍മാര്‍ ജനിക്കുകയും, ഇസ്ഹാഖ് നബി(അ)യുടെ പുത്രനായി യഅ്ഖൂബ്(അ) ജന്‍മമെടുക്കുകയും യൂസുഫ്(അ)അടക്കം പന്ത്രണ്ട് മക്കളിലൂടെ യ്അ്ഖൂബ്(അ)ന്റെ പുത്രപരമ്പര വളര്‍ന്ന് വ്യാപിക്കുകയും ചെയ്തു. ഇസ്രാഈല്‍ എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന യഅ്ഖൂബ്(അ)ന്റെ പുത്രന്‍മാര്‍ ബനൂഇസ്രാഈലികള്‍ എന്നാണ് ചരിത്രത്തിലറിയപ്പെടുന്നത്. യഅ്ഖൂബ് നബിയും പുത്രന്‍മാരും ഫലസ്ത്വീനിലാണ് താമസിച്ചിരുന്നത്. കാലക്കറക്കത്തില്‍ യൂസുഫ്(അ) ഈജിപ്തിലെ ഭരണത്തില്‍ ഏറെ സ്വാധീനമുള്ള ധനകാര്യമന്ത്രിയാവുകയും പിതാവിനേയും സഹോദരന്‍മാരേയും അദ്ദേഹം ഈജിപ്തിലേക്കെത്തിക്കുകയും സുന്ദരമായ ജീവിതസൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ശേഷം അവരുടെ പരമ്പരകള്‍ ഈജിപ്തുകാരായിത്തീര്‍ന്നു. കാലാന്തരത്തില്‍ ഫറോവമാരുടെ അക്രമപീഢനങ്ങള്‍ക്ക് ഇസ്രാഈലികള്‍ വിധേയരാവുകയും അവരുടെ മോചനത്തിനായി മൂസാ(അ) നിയോഗിതനാവുകയുമുണ്ടായി.

ബനൂഇസ്രാഈലികളുമായി ഫറോവയില്‍ നിന്ന് രക്ഷതേടി മുസാനബി(അ) ഇസ്രാഈല്‍ സന്തതികളുമായി യാത്രപുറപ്പെടുകയും സീനായ്മരുഭൂമിയിലെത്തുകയും ചെയ്തു. മൂസാനബി(അ)യുടെ കല്‍പ്പനകള്‍ അനുസരിക്കാതെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിച്ച് ജീവിച്ചത് കാരണം അവര്‍ക്ക് വിശുദ്ധഭൂമിയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. കന്‍ആനികളോട് യുദ്ധം ചെയ്യാനവരെ ക്ഷണിച്ചപ്പോള്‍ അതംഗീകരിക്കാതെ നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്‌തോളൂ എന്നാണ് അവര്‍ പ്രതികരിച്ചത്. മൗണ്ട്‌നീബോയില്‍ മൂസാനബി(അ)തന്റെ സമൂഹത്തിന് തൗറാത് പഠിപ്പിച്ചുകൊടുക്കുന്നതിനിടയിലാണ് അസ്‌റാഈല്‍(അ) റൂഹ് പിടിക്കാന്‍ വന്നത്. ആദ്യം അടിച്ചോടിച്ചെങ്കിലും അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം അസ്‌റാഈല്‍(അ) വീണ്ടും വരികയും മൂസാനബിയോട് ആഗ്രഹം ചോദിക്കുകയും ബൈതുല്‍മുഖദ്ദസിനടുത്ത് കല്ലെറിഞ്ഞാലെത്തും ദൂരത്ത് വെച്ച് റൂഹ് പടിക്കണമെന്നാവശ്യമുന്നയിക്കുകയും ചെയ്തു. അപ്രകാരം ബൈതുല്‍മുഖദ്ദസിന്റെ പരിസരത്ത് കസീബുല്‍അഹ്മറില്‍ വെച്ച് മൂസാനബി(അ) മരണപ്പെടുകയും അവിടം തന്നെ മറവ് ചെയ്യപ്പെടുകയും ചെയ്തു. ഇസ്രാഇന്റെ രാത്രി ബൈതുല്‍മുഖദ്ദസിലേക്കുള്ള യാത്രയില്‍ അദ്ദേഹം ഖബറില്‍ നിസ്‌കരിക്കുന്നതായി നബി(സ്വ) ദര്‍ശിച്ചത് ഹദീസുകളില്‍ വന്നിട്ടുണ്ട്. മൂസാനബി(അ)യുടെ ജ്യേഷ്ഠസഹോദരന്‍ ഹാറൂന്‍നബി(അ)യും സീനാമരുഭൂമിയില്‍ ബനൂഇസ്രാഈലികളുടെ കൂടെയുണ്ടായിരുന്നു. മൂസാനബി(അ) അല്ലാഹുവിന്റെ പക്കല്‍നിന്ന് വേദഗ്രന്ഥം വാങ്ങാന്‍ പോയപ്പോള്‍ ബനൂഇസ്രാഈലികളെ ശ്രദ്ധിക്കാന്‍ സഹോദരനെ ചുമതലപ്പെടുത്തിയാണ് പോയത്.

മൂസാനബിക്ക് ശേഷം ബനൂഇസ്രാഈലികളുടെ പ്രവാചകനായി വന്നവരാണ് യൂശഅ്ബ്‌നുനൂന്‍. മൂസാ(അ)യുടെ സഹോദരീ പുത്രനായ അദ്ദേഹമാണ് ചെങ്കടല്‍ തീരത്തുള്ള  ജെറീക്കാ(അരീഹാ) പട്ടണത്തിലേക്കവരെ എത്തിച്ചത്. അല്ലാഹു നിര്‍ദേശിച്ചത് പോലെ സാഷ്ടാംഗം ചെയ്ത് പട്ടണത്തില്‍ പ്രവേശിക്കുന്നതിന് പകരം പൃഷ്ടം കാണിച്ച് പ്രവേശിച്ച ആ സമൂഹം വളരെ നിന്ദ്യമായിട്ടാണ് ജീവിതമൊടുങ്ങിയത്. യൂശഅ്ബ്‌നുനൂനിന് ശേഷം ജാലൂത്(ഗോലിയോത്) ബനൂഇസ്രാഈലികളെ കീഴ്‌പ്പെടുത്തി. പിന്നെ അവരുടെ പ്രവാചകനായി ശംവീല്‍(അ) നിയോഗിക്കപ്പെടുകയും അ്‌ദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ത്വാലൂതിന്റെ നേതൃത്വത്തില്‍ ജാലൂതിനെ നേരിടാന്‍ സൈന്യമൊരുങ്ങുകയും പതിനാറ് വയസ്സ് മാത്രമുള്ള ദാവൂദ് ജാലൂതിനെ വധിക്കുകയും ചെയ്തു. പിന്നീടദ്ദേഹത്തിന് പ്രവാചകത്വവും അധികാരവും ലഭ്യമായി. ജറൂസലേമിന്റെ സമ്പൂര്‍ണ്ണ ആധിപത്യം നേടിയ അദ്ദേഹമാണ് യറൂശലം എന്ന് പേരിട്ടത്. തനിക്കും സ്വസമുദായത്തിനും ഖുദ്‌സില്‍ ദേവാലയം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ച് പണി തുടങ്ങിയെങ്കിലും പുത്രന്‍ സുലൈമാന്‍(അ) നാണ് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ദാവൂദ്(അ) മുപ്പത് വര്‍ഷവും പുത്രന്‍ സുലൈമാന്‍(അ) നാല്‍പ്പത് വര്‍ഷവുമാണ് ഇവിടം ഭരിച്ചത്.

 പ്രവാചകനായ ഈസാനബി(അ) ജനിച്ചതും ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടതും ഈ പരിശുദ്ധമായ പ്രദേശങ്ങളില്‍ വെച്ച് തന്നെയാണ്. മധ്യവെസ്റ്റ്‌ബേങ്കിലെ ഒരുജില്ലയാണ് ബത്‌ലഹേം. നിലവില്‍ ലോകത്തെ പ്രധാനടൂറിസ്റ്റ്‌കേന്ദ്രങ്ങളിലൊന്നാണിത്. ഈ ബത്‌ലഹേമിലെ വളരെ പ്രധാനപ്പെട്ട സന്ദര്‍ശനസ്ഥലമാണ് ഈസാനബി ജനിച്ച സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട കനീസതുല്‍മഹ്ദ്(church of the nativity ). പിതാവില്ലാതെ പ്രസവിക്കപ്പെട്ട മഹാനായ ഇസാനബി(അ) യുടെ ജന്‍മത്തെക്കുറിച്ച് ഖുര്‍ആന്‍ സവിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതിനടുത്ത് തന്നെയാണ് മസ്ജിദ് ഉമറുബ്‌നുല്‍ഖത്വാബ് സ്ഥിതിചെയ്യുന്നത്. ജൂതന്‍മാരുടെ കുടിലതന്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ട് ആകാശത്തേക്ക് ഈസാനബി(അ)യെ അല്ലാഹു ഉയര്‍ത്തിക്കൊണ്ട്‌പോയ സ്ഥലവും ഇതിന് പരിസരങ്ങളില്‍ തന്നെയാണ്. കനീസതുല്‍ഖിയാമ(പുനരുത്ഥാനചര്‍ച്ച്) എന്നറിയപ്പെടുന്ന, റോമന്‍ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവ് ഹെലാന നിര്‍മ്മിച്ച ഈ ദേവാലയവും പ്രധാന സന്ദര്‍ശനകേന്ദ്രം തന്നെയാണ്.

ബത്‌ലഹേമില്‍ നിന്ന് ഇരുപത് കി.മീ അകലെയാണ് മദീനതുല്‍ഖലീല്‍(ഹെബ്രോണ്‍) സ്ഥിതിചെയ്യുന്നത്. ഡൂം ഓഫ് ദ പാട്രിയാര്‍ക്‌സ് എന്ന് ക്രൈസ്തവരും, ഹറം ഇബ്രാഹീമീ എന്ന് മുസ്‌ലിംകളും വിളിക്കുന്ന പുണ്യസ്ഥലമാണിത്. ഇബ്രാഹീം(അ), ഇസ്ഹാഖ്(അ), യഅഖൂബ്(അ), യൂസുഫ്(അ) എന്നീ പ്രവാചകന്‍മാരും, സാറ, റബേക്ക, ലാഇക്ക തുടങ്ങിയ പ്രവാചകപത്‌നിമാരും അന്ത്യവിശ്രമം കൊള്ളുന്നതിവിടെയാണ്.

ഫലസ്ത്വീനിന്റെ മുഴുവന്‍ നന്‍മകളുടേയും പ്രഭവകേന്ദ്രം ബൈതുല്‍മുഖദ്ദസ് ഉള്‍കൊള്ളുന്ന പരിശുദ്ധ ഭൂമികയാണെന്ന് സൂചിപ്പിച്ചുവല്ലോ. ഖുര്‍ആനിലെ വിവിധ സ്ഥലങ്ങളില്‍ ഈ പവിത്രഭൂമിയെ കുറിച്ചുള്ള പരാമര്‍ഷമുണ്ട്. 'അദ്ദേഹത്തേയും(ഇബ്രാഹീംനബി) ലൂഥ്വ് നബിയേയും ലോകര്‍ക്കായി നാമനുഗ്രഹീതമാക്കിയ ശാം നാട്ടിലേക്ക് രക്ഷപ്പെടുത്തി' (അമ്പിയാഅ് 71,72) എന്ന സൂക്തവും, 'ശക്തമായടിക്കുന്ന കാറ്റും സൂലൈമാന്‍ നബിക്ക് നാം കീഴ്‌പ്പെടുത്തി. തന്റെയാജ്ഞാനുസൃതം നാമനുഗ്രഹം ചൊരിഞ്ഞ നാട്ടിലേക്ക് അടിച്ചുവിശൂം. സര്‍വ്വകാര്യങ്ങളേക്കുറിച്ചും അറിയുന്നവരാണ് നാം'(അമ്പിയാഅ് 81) എന്ന സൂക്തവും സൂചിപ്പിക്കുന്നത് ഖുദ്‌സ് ഉള്‍ക്കൊള്ളുന്ന പ്രദേശമാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്.

സൂറതുല്‍ ഇസ്രാഇലെ പ്രഥമ സൂക്തം സുവ്യക്തമാക്കുന്നതും പരിശുദ്ധദേശത്തിന്റെ മഹിമതന്നെയാണ്. 'തന്റെ അടിമ മുഹമ്മദ് നബിയെ മസ്ജിദുല്‍ഹറാമില്‍ നിന്ന് ചുറ്റുപാടും നാം അനുഗ്രഹ പൂര്‍ണ്ണമാക്കിയ മസ്ജിദുല്‍അഖ്‌സ്വായിലേക്ക് ഒരു രാത്രിയില്‍ സഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രെ' (അല്‍ഇസ്രാഅ് 1) എന്ന സൂക്തത്തില്‍ ബൈതുല്‍മുഖദ്ദസും പരിസരപ്രദേശങ്ങളും അനുഗ്രഹപൂരിതമാണെന്ന് അല്ലാഹു വെളിപ്പെടുത്തിയിരിക്കുകയാണ്. അല്ലാമാശഅ്‌റാവി പറയുന്നു:'മസ്ജിദുല്‍അഖ്‌സാക്ക് ചുറ്റും അല്ലാഹു ഭൗതികവും ആത്മീയവുമായ ബറകതുകള്‍ ചൊരിഞ്ഞിട്ടുണ്ട്. ചുറ്റും വ്യത്യസ്ഥ ഫലങ്ങള്‍ നല്‍കുന്ന തോട്ടങ്ങള്‍ സംവിധാനിച്ചതാണ് ഭൗതിക നേട്ടങ്ങളെങ്കില്‍, സത്യവിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദൈവികസന്ദേശങ്ങളുടെ കേന്ദ്രമായും ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ,് ഈസാ, മൂസാ, സകരിയ്യാ, യഹ്യ തുടങ്ങിയ പ്രവാചകന്‍മാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമാവുകയും നിരവധി മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്ത പുണ്യഭൂമിയാക്കുകയും ചെയ്തു.

ഖുദ്‌സിന്റെ മഹിമയും മഹത്വവും വിളിച്ചോതുന്ന നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാണാന്‍ കഴിയും. നബി(സ്വ)യുടെ വേലക്കാരി മൈമൂന(റ) നബി(സ്വ) യോട് ചോദിച്ചു; ബൈതുല്‍മുഖദ്ദസിന്റെ മഹിമ ഞങ്ങള്‍ക്ക് പറഞ്ഞ് തരുമോ?  ' അവിടം ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്ഥലവും വിചാരണസ്ഥലവുമാണ്. നിങ്ങളവിടെ ചൊല്ലുകയും നിസ്‌കരിക്കുകയും ചെയ്യുക, കാരണം അവിടെയുള്ള ഒരു റക്അത്ത് നിസ്‌കാരം മറ്റു പള്ളികളിലെ ആയിരം റക്അത്തിന് തുല്യമാണ്. അവിടെക്ക് പോവാന്‍ എനിക്ക് സാധ്യമായില്ലെങ്കിലോ? പോവാന്‍ സാധിച്ചില്ലെങ്കില്‍ അവിടെ കത്തിക്കാന്‍ ആവശ്യമായ എണ്ണ കൊടുത്തയക്കുക. അങ്ങനെചെയ്യുന്നവര്‍ അവിടെ ചെന്ന് നിസ്‌കരിച്ചവനെപ്പോലെയാണ്''(മുസ്‌നദ് അഹ്മദ്). ഒരിക്കല്‍ നബി(സ്വ) ശാമിന് സന്തോഷമെന്ന് മൂന്ന് തവണ പറഞ്ഞു. അനുചരര്‍ ചോദിച്ചു എന്താണതിന് കാരണം. അപ്പോള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ മാലാഖമാര്‍ അവരുടെ ചിറകുകള്‍ അവിടെ വിടര്‍ത്തിയിരിക്കുന്നു' (തിര്‍മുദി, അഹ്മദ്). ഇങ്ങനെ നിരവധി ഹദീസുകള്‍ നമുക്ക് കാണാന്‍ കഴിയും.

മുഖാതിലുബ്‌നുസുലൈമാന്‍(റ) പറയുന്നു:  'അല്ലാഹു ആദ്യമായി അനുഗ്രഹം ചെയ്ത ഭൂമി, അന്ത്യനാളില്‍ അല്ലാഹു അവന്റെ ഇടമാക്കുന്ന സ്ഥലം, മൂസാനബിയോട് അല്ലാഹു സ്ംസാരിച്ച സ്ഥലം, സകരിയ്യാ നബിക്ക് യഹ്‌യാ എന്ന് കുട്ടി ജനിക്കുമെന്ന് സുവിശേഷം അറിയിക്കപ്പെട്ടയിടം, മര്‍യം ബീബിക്ക് അദൃശ്യപഴങ്ങള്‍ നല്‍കപ്പെട്ട സ്ഥലം, ഈസാനബി ജന്‍മമെടുക്കുകയും തൊട്ടിലില്‍ വെച്ച് സംസാരിക്കുകയും വാനലോകത്തേക്കുയര്‍ത്തപ്പെടുകയും വാനലോകത്ത് നിന്ന് ഇറക്കപ്പെടുകയും ചെയ്യുന്ന സ്ഥലം, ആദം നബിയും ഇബ്‌റാഹീം നബിയും ഇസ്ഹാഖ് നബിയും മറമാടാന്‍ വസ്വിയത്ത് ചെയ്ത സ്ഥലം, നബി(സ്വ) മിഅ്‌റാജിന്റെ രാത്രി നിസ്‌കരിച്ചയിടം, ആകാശാരോഹണം ആരംഭിച്ച സ്ഥലം, മഹ്ശറയാക്കപ്പെടുന്ന ഭൂമി, മീസാന്‍ വെക്കപ്പെടുന്ന സ്ഥലം തുടങ്ങി എണ്ണിയാലൊതുങ്ങാത്ത പ്രതാപവും മഹത്വവും വൈശിഷ്ട്യവും ആവാഹിച്ചുറങ്ങുന്ന ഭൂമികയാണ് ഖുദ്‌സ്.

ഭൂമിയില്‍ ആദ്യമായി അല്ലാഹുവിനെ ആരാധിക്കാന്‍ നിര്‍മ്മിക്കപ്പെട്ട ഭവനം മക്കയിലെ കഅ്ബാലയമാണ്. അതിന്‌ശേഷം നാല്‍പ്പത് വര്‍ഷം കഴിഞ്ഞാണ് മസ്ജിദുല്‍അഖ്‌സ്വാ നിര്‍മ്മിക്കപ്പെടുന്നത്. കഅ്ബ പുനര്‍നിര്‍മ്മിച്ച ആദം നബി(അ) തന്നെയാണ് മസ്ജിദുല്‍അഖ്‌സ്വായും നിര്‍മ്മിച്ചതെന്ന് ഹദീസുകളില്‍ കാണാവുന്നതാണ്. മക്കയില്‍ നിന്ന് ഏറ്റവും അകലെയുള്ള പള്ളി എന്നര്‍ത്ഥത്തിലാണ് അല്‍മസ്ജിദുല്‍അഖ്‌സ്വാ എന്ന് നാമകരണം ചെയ്യപ്പെട്ടത്. അതിനിടയില്‍ മറ്റൊരു പള്ളി വരാനിരിക്കുന്നുവെന്ന സൂചന ഇതിലുണ്ട്. മസ്ജിദുന്നബവിയാണ് ആ പള്ളി. ആരാധനക്ക് പ്രത്യേക പുണ്യം കാംക്ഷിച്ച് ലോകത്ത് മൂന്ന് പള്ളികളിലേക്ക് മാത്രമേ യാത്ര പോകാവൂ എന്ന് ഹദീസുകളിലുണ്ട്. മസ്ജിദുല്‍ഹറാം, മസ്ജിദുല്‍ന്നബവി, മസ്ജിദുല്‍അഖ്‌സ്വാ എന്നിവയാണവ. കഅ്ബ ഖിബ്‌ലയായി നിര്‍ണയിക്കപ്പെടുന്നതിന് മുമ്പ് ഒന്നരവര്‍ഷം നബി(സ്വ)യും അനുചരരും നിസ്‌കരിച്ചിരുന്നത് ബൈതുല്‍മുഖദ്ദസിലേക്ക് തിരിഞ്ഞുകൊണ്ടാണ്.

നിശാപ്രയാണരാത്രി നബി(സ്വ) ജിബ്രീലുമൊത്ത് ബുറാഖിന് മുകളില്‍ മസ്ജിദുല്‍ഹറാമില്‍ നിന്ന് മസ്ജിദുല്‍അഖ്‌സ്വായിലെത്തുകയും എല്ലാ അമ്പിയാക്കള്‍ക്കും നിസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന് സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ട ചരിത്രവസ്തുതയാണ്. സര്‍വ്വ അമ്പിയാക്കളും ഒരുമിച്ചുകൂടുകയെന്ന മഹത്വം ബൈതുല്‍മുഖദ്ദസിനല്ലാതെ മറ്റേതെങ്കിലും പള്ളിക്കുണ്ടായിട്ടുണ്ടോയെന്ന് നമുക്കറിയില്ല. നിശാപ്രയാണത്തിന് ശേഷം ആകാശാരോഹണത്തിന് അല്ലാഹു തിരഞ്ഞെടുത്തതും ഈ വിശുദ്ധപള്ളിയുടെ പരിസരമായിരുന്നുവെന്നത് ഈ പ്രദേശത്തിന്റെ മഹത്വമാണ് സൂചിപ്പിക്കുന്നത്. മസ്ജിദുല്‍അഖ്‌സ്വായുടെ പരിസരത്ത് സുവര്‍ണ്ണനിറത്തില്‍ കാണുന്നതാണ് ഖുബ്ബതുസ്സ്വഖ്‌റാ.  മര്‍വാനുബ്‌നുഅബ്ദുല്‍മലിക് ഹിജ്‌റ 72ലാണ് ഖുബ്ബതുസ്സഖ്‌റ നിര്‍മ്മാണമാരംഭിക്കുകയും, 82ല്‍ വലീദുബ്‌നുഅബ്ദുല്‍മലിക് പൂര്‍ത്തീകരിക്കുകയും ചെയ്തു. 80 മീറ്റര്‍ വീതിയും 95 മീറ്റര്‍ നീളമുള്ള ഒരു പള്ളിയാണ് ഇപ്പോള്‍ അവിടെ. സുലൈമാന്‍നബി(അ)യുടെ കാലത്തെ ഉള്ള 12 മുഴം ഉയമരമുള്ള ഒരു പാറയുണ്ടവിടെ. ഇവിടെ നിന്നാണ് ഇസ്രാഇന്റെ രാത്രി ആകാശയാത്രക്ക് നബി(സ്വ) പുറപ്പെട്ടത്. ഈജിപ്തിലെ ഏഴ് വര്‍ഷത്തെ വരുമാനമുപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയത്. നാല് മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമാണ് ആ ഖുബ്ബയുള്ളത്. നബി(സ്വ)നിസ്‌കരിച്ച ഒരു മിഹ്‌റാബുണ്ടവിടെ. ഇസ്രാഅ്മിഅ്‌റാജിന്‍രെ രാത്രി ബുറാഖിനെ കെട്ടിയിട്ട മതിലും ഇതിന് സമീപത്താണുള്ളത്.

ഇംറാനിന്റെ പത്‌നി ഹന്നത്(റ) തന്റെ ഗര്‍ഭസ്ഥശിശുവിനെ അല്ലാഹുവിന് വേണ്ടി നേര്‍ച്ച് നേരുകയും പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും മര്‍യം എന്ന് നാമകരണം നടത്തുകയും അവരെ ബൈതുല്‍മുഖദ്ദസിന് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. മാതൃസഹോദരീ പുത്രനായ സകരിയ്യാനബി(അ)യുടെ സംരക്ഷണത്തില്‍ വളര്‍ന്നിരുന്ന മഹതി ബൈതുല്‍മുഖദ്ദസിലെ മിഹ്‌റാബിലാണ് താമസിച്ചിരുന്നത്. ശൈത്യകാലത്ത് ഫലസ്ത്വീനില്‍ ലഭ്യമല്ലാത്ത പഴങ്ങള്‍ മര്‍യമിന് അവരുടെ താമസസ്ഥലത്ത് ലഭിച്ചത് കണ്ട് പുത്ര ലബ്ധിക്ക് വേണ്ടി സകരിയ്യാ നബി പ്രാര്‍ത്ഥിക്കുകയും യഹ്‌യ
(അ) ജനിക്കുകയും ചെയ്ത ചരിത്രങ്ങള്‍ വിശുദ്ധഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഈ മഹത്തുക്കളെല്ലാം ഫലസ്ത്വീനിന്റെ മണ്ണിനെ അനുഗ്രഹിച്ചവരാണ്.

ഇത്രയേറെ മഹത്വങ്ങളുള്ള ബൈതുല്‍മുഖദ്ദസും പരിസരവുമുള്‍കൊള്ളുന്ന ഫലസ്ത്വീന്‍ ഇന്ന് മുസ്‌ലിംസമൂഹത്തിന്റെ ഏറ്റവും വലിയ സങ്കടമായിത്തുടരുകയാണ്. ജൂതസമൂഹത്തിന്റെയും സയണിസത്തിന്റെയും ഘൂഢതന്ത്രങ്ങള്‍ക്ക് അമേരിക്കയടക്കമുള്ള വന്‍ശക്തികളുടെ പിന്തുണ കൂടിയുണ്ടായപ്പോള്‍ ഇസ്രാഈല്‍ എന്ന ജൂതരാജ്യത്തെ സൃഷ്ടിച്ച് ഫലസ്ത്വീനിനെ വിഭജിക്കുകയും ഫലസ്ത്വീനികളെ സ്വന്തം നാട്ടിലെ അഭയാര്‍ത്ഥികളാക്കുകയും ദീനരോദനത്തിരയാക്കുകയും ചെയ്തു. ആയിരക്കണക്കിന് മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തുകയും അവരുടെ ആവാസകേന്ദ്രങ്ങളെ നശിപ്പിക്കുകയും അധിനിവേഷം നടത്തി പിടിച്ചടക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്!!!!.  ചരിത്രത്തില്‍ മഹാപുരുഷന്‍മാരായിരുന്ന ഖാലിദ്ബ്‌നുല്‍വലീദും(റ), അബൂഉബൈദയും(റ), ഇമാദുദ്ദീനും(റ), നൂറുദ്ദീനുസ്സങ്കി(റ)യും, സ്വലാഹുദ്ദീന്‍ അയ്യൂബിയുമൊക്കെ കടന്നുവന്നത് പോലെ ഇവരുടെ പിന്‍തലമുറയില്‍ ധീരപുത്രന്‍മാര്‍ പുനര്‍ജനിക്കേണ്ട കാലമായിരിക്കുകയാണ്. സ്വന്തം പ്രവാചകരുടെ കാലത്ത് ആ വിശുദ്ധദേശത്ത് പ്രവേശിക്കാന്‍ കഴിയാതിരുന്ന ജൂതര്‍ക്ക് അവിടെ യാതൊരു അവകാശവുമില്ല. അവരുടെ കുടിലതന്ത്രങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന ക്രൈസ്തവരുടെ കാര്യമാണ് വിരോധാഭാസം. തങ്ങളുടെ വിശ്വാസപ്രകാരം ദൈവപുത്രനായ ഈസാനബിയെ തൂക്കിലേറ്റിയ ജൂതരോട് അവര്‍ കൂട്ടുകൂടുകയാണ്!!!. എ്ങ്കിലും ഈസാനബിയുടെ പുനരാഗമനവും ഈ വിശുദ്ധമണ്ണ് മുസ്ലിംകള്‍ക്ക് അധീനപ്പെടുകയും ചെയ്യുന്ന സുവര്‍ണ്ണകാലം നമുക്ക് കാത്തിരിക്കാം.....








Post a Comment

Previous Post Next Post